CrimeNEWS

കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കാമുകി ദിവ്യ പഹൂജ; മോഡലിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കൊല്ലപ്പെട്ട മുന്‍മോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ(27)യുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്.

കൊലപാതകത്തില്‍ ഹോട്ടല്‍ ഉടമ അഭിജിത്ത് സിങ് ഉള്‍പ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവര്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാല്‍രാജ് ഗില്‍ എന്നൊരാള്‍ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികള്‍ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാല്‍ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലില്‍ എറിഞ്ഞതായി തെളിഞ്ഞത്.

Signature-ad

അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പഹൂജ രഹസ്യമായി പകര്‍ത്തി അതു കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കൊല.

ജനുവരി രണ്ടിന് അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള സിറ്റി പോയിന്റ് ഹോട്ടലിലായിരുന്നു കൊലപാതകം. ദിവ്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൂട്ടുപ്രതികള്‍ക്ക് അഭിജിത്ത് 10ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മൃതദേഹം കാറില്‍ കയറ്റി പോകുന്നതിന്റെയടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ദിവ്യയും അഭിജിത്തും മറ്റൊരാളും ജനുവരി രണ്ടിന് ഹോട്ടലില്‍ എത്തുന്നതും, അന്നുരാത്രിയില്‍ അഭിജിത്തും കൂട്ടാളികളും ചേര്‍ന്ന് ദിവ്യയുടെ മൃതദേഹം വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.

2016ലെ ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി 6ന് മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചുനടന്ന വ്യാജ ഏറ്റുമുട്ടലില്‍ ഗഡോലി കൊല്ലപ്പെട്ട സംഭവത്തില്‍ ദിവ്യ, ദിവ്യയുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദിവ്യയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.

Back to top button
error: