CrimeNEWS

കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി; കമ്മലുകള്‍ കവര്‍ന്നു

കൊല്ലം: കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവര്‍ന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു. ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കൊട്ടാരക്കാരയില പെട്രോള്‍ പമ്പിലെ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ പ്രതികളെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. പ്രതികളിലൊരാളെ പൊലീസ് തന്നെ സാഹസികമായി പിടികൂടിയപ്പോള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. പുനലൂര്‍ ഷാജി സദനത്തില്‍ റിജോമോനെയാണ് (23) പൊലീസ് സ്ഥലത്തുനിന്ന് പിടികൂടിയത്. ചാത്തന്നൂര്‍ മീനാട് താഴം സുറുമി മന്‍സിലില്‍ ഷാജഹാനെയാണ് (26) നാട്ടുകാര്‍ സാഹസികമായി പിടികൂടി പൂയപ്പള്ളി പൊലീസില്‍ ഏല്‍പ്പിച്ചത്.

Signature-ad

തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ പെട്രോള്‍ പമ്പില്‍ കാറില്‍ പെട്രോള്‍ നിറച്ച രണ്ടു യുവാക്കള്‍ പണമിടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ ജീവനക്കാരിയുടെ മുഖത്തടിച്ചു. ഉടന്‍ ഇവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ജീവനക്കാരി വിവരം കൊട്ടാരക്കര പൊലീസിനെ അറിയിച്ചു. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ച പൊലീസ് സി.സി ടി.വി ദൃശ്യം വഴി കാര്‍ നമ്പര്‍ കണ്ടെത്തി ഉടമയെ മനസ്സിലാക്കി. പുത്തൂര്‍ കരിമ്പുഴയിലുള്ള കാര്‍ ഉടമ ഗള്‍ഫിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉടമയുടെ അനിയന്‍ കാര്‍ വാടകക്ക് കൊടുത്തിരുന്നു. മൂന്നുപേരുടെ കൈമറിഞ്ഞാണ് പ്രതികള്‍ക്ക് കാര്‍ ലഭിച്ചത്. ഈ മൂന്നു പേരെയും ചോദ്യം ചെയ്താണ് പ്രതികളുടെ നമ്പര്‍ മനസ്സിലാക്കി ഇവരിലേക്ക് എത്തിയത്.

പൂയപ്പള്ളി മേഖലയിലേക്ക് പ്രതികള്‍ വരുന്ന വിവരം കൊട്ടാരക്കര പൊലീസ് അറിയിച്ചതോടെ രാത്രി 12ഓടെ ഓടനാവട്ടം പരുത്തിയറയില്‍ വെച്ച് പൂയപ്പള്ളി പൊലീസ് സാഹസികമായി കാര്‍ തടഞ്ഞു. കാറില്‍നിന്ന് ഷാജഹാന്‍ പെട്രോള്‍ ബോംബുമായി പുറത്തിറങ്ങി പൊലീസിന്റെ നേരെ എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. പരിക്കേല്‍ക്കാതെ പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന റിജോമോനെ പൊലീസ് സാഹസികമായി പിടികൂടി. കസ്റ്റഡിയില്‍ എടുത്തകാറില്‍നിന്ന് രണ്ട് പെട്രോള്‍ ബോംബും അതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികളും ലഭിച്ചു.

ഷാജഹാന്‍ പരുത്തിയറയിലെ കനാല്‍ ഭാഗത്ത് രാത്രി മുഴുവന്‍ ഒളിച്ചിരുന്നു. പൊലീസുകാര്‍ക്കൊപ്പം നാട്ടുകാരും അന്വേഷണം ആരംഭിച്ചെങ്കിലും രാത്രിയില്‍ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ 6.30ഓടെ പ്രദേശത്ത് ട്യൂഷന് പോകാന്‍ വന്ന കുട്ടിയോട് ബസ് കൂലി ഷാജഹാന്‍ ആവശ്യപ്പെട്ടു. കാശില്ലെന്ന് പറഞ്ഞ കുട്ടിയെ പെട്രോള്‍ ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി കാശ് നല്‍കിയതിനു പിന്നാലെ നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് പിന്തുടര്‍ന്ന് മീയണ്ണൂര്‍ ഭാഗത്ത് വെച്ച് തടഞ്ഞ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

റിജോമോനെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും ഷാജഹാനെ പൂയപ്പള്ളി സ്റ്റേഷനിലും എത്തിച്ചു. ഇരുവര്‍ക്കും രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ്, മോഷണം എന്നീ കേസുകള്‍ നിലവില്‍ ഉണ്ട്. വിരലടയാള വിദഗ്?ധര്‍ തെളിവ്? ശേഖരിച്ചു. രണ്ടു പേര്‍ക്കും എതിരെ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരവും വധശ്രമത്തിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുത്തു. പെട്രോള്‍ ബോംബ് സംബന്ധിച്ചും വിശദ അന്വേഷണം നടത്തും.

 

Back to top button
error: