KeralaNEWS

വെണ്ണലയിലെ പാല്‍ക്കച്ചവടക്കാരനില്‍നിന്നും അധികാര ദല്ലാളിലേക്കുള്ള വളര്‍ച്ച; ടി.ജി. നന്ദകുമാറിന്റെ കഥ അമ്പരിപ്പിക്കുന്നത്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവരില്‍ പ്രമുഖന്‍ എന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി.ജി നന്ദകുമാറിന്റെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്. എറണാകുളം നഗരത്തിനടുത്തുള്ള വെണ്ണലയിലെ സാദാ പാല്‍ കച്ചവടക്കാരനില്‍ നിന്നുമാണ് ശതകോടീശ്വരനായ ദല്ലാളിലേക്ക് ഇയാള്‍ വളര്‍ന്നത്. ആലപ്പുഴ നെടുമുടിയിലാണ് നന്ദകുമാറിന്റെ ജനനമെന്നും പറയപ്പെടുന്നു.

മുന്‍ കാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നന്ദകുമാറിന് കോണ്‍ഗ്രസ് നേതൃത്വത്തില പ്രമുഖരുമായി അന്നേ ബന്ധമുണ്ടായിരുന്നു. പശുവിനെക്കറന്ന് പാല്‍ ഡയറിയില്‍ വില്‍ക്കുന്ന ജോലിയായിരുന്നു ആദ്യം നന്ദകുമാറിന്. വെണ്ണല സര്‍ക്കാര്‍ സ്‌കൂളിലെ പഠനകാലത്താണ് നന്ദകുമാര്‍ കെഎസ്‌യുക്കാരനായി തീര്‍ന്നത്. പത്താം ക്ളാസിന് ശേഷം കാര്യമായി പഠിക്കാനൊന്നും പോകാതിരുന്ന നന്ദകുമാര്‍ പാല്‍ക്കച്ചവടത്തിനൊപ്പം യുത്ത് കോണ്‍ഗ്രസിന്റെ വെണ്ണല മണ്ഡലം ഭാരവാഹിയായി. എറണാകുളം ജില്ലയെ ഏറെക്കുറെ എല്ലാ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ അടുപ്പം ഉണ്ടാക്കാന്‍ നന്ദകുമാറിന് കഴിയുകയും ചെയ്തു. നന്ദപ്പന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി ജി നന്ദകുമാര്‍ ഒരു കാലത്ത് എറണാണകുളം ഡി സിസി ഓഫീസിലെ സ്ഥിരം അന്തേവാസിയായിരുന്നു.

Signature-ad

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ചെറിയ ചെറിയ ഉപകാരങ്ങള്‍ ചെയ്തു കൊടുക്കുന്ന പണിയായിരുന്നു ആദ്യമൊക്കെ. അന്നത്തെ പ്രമുഖനായ ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെയും എംപിയുടെയും ലെറ്റര്‍ഹെഡ്ഡുകള്‍ മോഷ്ടിച്ച് അതില്‍ കത്തെഴുതി ഓരോരോ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് കൊടുത്ത് പണം വാങ്ങിക്കുന്നുവെന്ന ആരോപണം ഇയാള്‍ക്കെതിരെ തൊണ്ണൂറുകളുടെ മധ്യത്തില്‍ വ്യാപകമായി ഉയര്‍ന്നിരുന്നത്രെ. ഇതേതുടര്‍ന്ന് എംപിയും എംഎല്‍എയും ഇയാളെ അടുപ്പിക്കാതെയായി. എംഎല്‍എ പിന്നീടു മന്ത്രിയായി തോറ്റു, വീണ്ടും ജയിച്ചു, എംപി പിന്നീട് ഇടതുമുന്നണിയില്‍ ചേക്കേറി വീണ്ടും ഉന്നത പദവികളിലെത്തി.

സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കാനാണെന്ന് പറഞ്ഞു നിരവധി പേരില്‍ നിന്നും പണം പറ്റിയതോടെയാണ് നന്ദകുമാറിന് വെണ്ണലയിലും എറണാകുളത്തും നില്‍ക്കള്ളിയില്ലാതെ വന്നത്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ പലഭാഗത്തു നിന്നും ഇയാളെ അന്വേഷിച്ച് ആളുകള്‍ വരാന്‍തുടങ്ങി. ചിലൊരൊക്കെ വീടുകയറി തല്ലിയെന്ന കഥയും ഉണ്ട്. അങ്ങിനെ നിക്കള്ളിയില്ലാതെ ഒരു ദിവസം നന്ദപ്പന്‍ എന്ന നന്ദകുമാര്‍ ഡല്‍ഹിയിലേക്ക് നാടുവിട്ടു.

ഡല്‍ഹിയാണ് ഇന്ന് കാണുന്ന ടി.ജി. നന്ദകുമാറിനെ സൃഷ്ടിച്ചത്. ഐഐസിസി ഓഫീസില്‍ ഏതോ തസ്തികയില്‍ ജോലി ചെയ്യുന്നുവെന്നാണ് നാട്ടിലൊക്കെ പറഞ്ഞു. അപ്പോഴാണ് കേരളത്തില്‍ നിന്നൊരു ന്യായാധിപന്‍ സുപ്രീം കോടതിയിലെ ഉന്നത പദവിയിലെത്തുന്നത്. ഈ ന്യായാധിപനും കുടുംബവും പിന്നീട് ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തത്രെ. അപ്പോഴാണ് ഇദ്ദേഹത്തിന്റെ മുന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കുടുംബങ്ങളിലൊന്നിന്റെ കേസ് വന്നത്. പെട്രോള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് മറ്റൊരു വ്യവസായ സ്ഥാപനവുമായാണ് കേസ്. അതില്‍ മേല്‍പ്പറഞ്ഞ വ്യവസായ കുടുബവും സുപ്രീം കോടതിയിലെ അന്നത്തെ പ്രമുഖനും തമ്മില്‍ ബന്ധപ്പെടുന്നതിനുള്ള ഇടനിലക്കാരന്‍ ഈ ദല്ലാളാണെന്ന് കേരളത്തിലെ ചില മാധ്യമങ്ങള്‍ തന്നെ അക്കാലത്ത് ആരോപിച്ചിരുന്നു.

കേസില്‍ ഇന്ത്യയിലെ ഉന്നത വ്യവസായ കുടുംബത്തിനനുകൂലമായ പരമോന്ന കോടതിയുടെ വിധി വന്നു. ശതകോടികള്‍ ഇതിന് പിന്നില്‍ മറിഞ്ഞുവെന്ന് വലിയ ആക്ഷേപം ആക്കാലത്തുണ്ടായിരുന്നു.ഇതോടെയാണ് വെണ്ണലക്കാരന്‍ നന്ദകുമാര്‍ അതിസമ്പന്നനായ ദല്ലാള്‍ നന്ദകുമാറായയത്രെ. പിന്നീട് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയക്കാരെല്ലാം നന്ദകുമാറിന്റെ കക്ഷത്തിലായി. കോടതി വ്യവഹാരങ്ങളില്‍ ഇയാളുടെ സഹായം തേടിയ രാഷ്ട്രീയ നേതാക്കള്‍ നിരവധിയാണ്.

വി.എസ് സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.

നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി. ചുരുക്കി പറഞ്ഞാല്‍ ദല്ലാള്‍ നന്ദകുമാറിന്റെ കഥകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല.

 

 

Back to top button
error: