KeralaNEWS

സാമ്പത്തിക പ്രതിസന്ധി: അടിയന്തരപ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി. ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് ചര്‍ച്ച. വിശദമായ ചര്‍ച്ച നടക്കട്ടെയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും, ഇതേക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു.

Signature-ad

സാമ്പത്തിക പ്രതിസന്ധി പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാക്കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനം അടക്കം പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് ലഭിച്ച സ്ഥിതിക്ക് സഭയില്‍ ചര്‍ച്ചയാകാമെന്ന് ധനമന്ത്രി പറഞ്ഞു.

അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ആണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിന്മേല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം സോളാര്‍ കേസില്‍ സഭ നിര്‍ത്തിവെച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നിരുന്നു.

 

Back to top button
error: