KeralaNEWS

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അസഭ്യവര്‍ഷം; ‘മൃഗസ്‌നേഹി’കളുടെ വാട്സാപ്പ് ഗ്രൂപ്പ് നിരീക്ഷണത്തില്‍

കണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ നിഹാല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമത്തില്‍ വധഭീഷണിയുയര്‍ത്തിയതിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് ആണ് കേസെടുത്തത്.

മൃഗസ്നേഹികള്‍ എന്നവകാശപ്പെടുന്ന ഏതാനും പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കക്ഷിചേര്‍ന്നതിനു പിന്നാലെയാണ് മൃഗസ്‌നേഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കൊലവിളിയും അസഭ്യവര്‍ഷവും നടന്നത്.

Signature-ad

സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഫീഡേഴ്സ് ഗ്രൂപ്പ് കേരള’ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ദിവ്യയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചാണ് പ്രകോപനപരമായ സന്ദേശം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പോലീസിനു നല്‍കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇവളെ കാണുമ്പോള്‍ തന്നെ കൊല്ലാന്‍ തോന്നുന്നുവെന്നും എന്റെ മക്കളെ ഓര്‍ത്തിട്ടാണ്, അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ പോയി തല്ലിക്കൊല്ലുമായിരുന്നു എന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഇവരെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും കലാപാഹ്വാനത്തിനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

വാക്സിന്‍ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മൃഗസംരക്ഷണമെന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും ദിവ്യ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദരേഖ അയച്ച ആളെ കണ്ടെത്തണമെന്നും ഗ്രൂപ്പ് അഡ്മിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: