
കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീയിട്ട സംഭവത്തില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘത്തിന്റെ ഭാഗമെന്ന് നിഗമനം. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടിയിലായ ഷാരൂഖ് സെയ്ഫിയെ പ്രാഥമിക ചോദ്യംചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്. പൊള്ളലിനു ചികിത്സ തേടി രത്നഗിരിയിലെ ആശുപത്രിയിലെത്തിയ ഇയാളെ, തുടര്‍ന്ന് ട്രെയിനില്‍ മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.
ഗുജറാത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി ഷഹറൂഖ് സെയ്ഫി പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തുമുണ്ടായ പൊള്ളലിന് ചികിത്സ തേടിയാണ് രത്നഗിരിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്. കൈവശമുണ്ടായിരുന്ന ഫോണ്‍ രത്നഗിരിയില്‍ വെച്ച് ഓണാക്കിയതാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താന്‍ സഹായമായത്.
ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് നിലവിലെ വിവരം. ആക്രമണം പദ്ധതിയിടുമ്പോള്‍ ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരമൊരു ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, അതില്‍ത്തന്നെ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പ്രതി ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനില്‍നിന്ന് പരിഭ്രാന്തരായി ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. ഒന്‍പതു പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
റെയില്‍വേ ട്രാക്കില്‍ നിന്നും ലഭിച്ച ബാഗില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ബാഗിലുണ്ടായിരുന്ന ഡയറിയില്‍ ഷാരൂഖ് സെയ്ഫി കാര്‍പെന്ററെന്ന് എഴുതിയിരുന്നു. ഇതേ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. അതിനിടെ, പിടിയിലായ ഷാരൂഖ് സെയ്ഫി തന്നെയോണോ ഷഹീന്‍ബാഗില്‍ നിന്ന് കാണാതായ ഷാരൂഖെന്ന് സ്ഥിരീകരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.






