CrimeNEWS

എ.ടി.എമ്മില്‍ കൃത്രിമം കാണിച്ച് തട്ടിയത് ലക്ഷങ്ങള്‍; കായംകുളത്തുനിന്ന് മുങ്ങിയ പ്രതി പാക് അതിര്‍ത്തിക്ക് സമീപം പിടിയില്‍

ആലപ്പുഴ: കായംകുളത്ത് എ.ടി.എമ്മില്‍ കൃത്രിമം നടത്തി രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ഹരിയാന പാനിപ്പത്ത് ജില്ലയിലെ ക്യാപ്റ്റന്‍ നഗര്‍ സ്വദേശി സുഹൈല്‍ (30) ആണ് അറസ്റ്റിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കായംകുളം ടൗണ്‍ ബ്രാഞ്ചിന്റെ കീഴിലുള്ള കായംകുളം മുത്തൂറ്റ് ബില്‍ഡിങിലെ എ.ടി.എം മെഷീനില്‍ നിന്നാണ് പ്രതി കൃത്രിമം കാണിച്ച് പണം പിന്‍വലിച്ചത്.

സംഭവത്തിന് പിന്നാലെ മുങ്ങിയ ഇയാളെ രാജസ്ഥാനിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗജ് സിംങ്പൂര്‍ എന്ന സ്ഥലത്തു നിന്നാണ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ പല തവണകളായി വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് കൃത്രിമം നടത്തി 2,17,000 രൂപയാണ് ഇയാള്‍ കവര്‍ന്നത്.

Signature-ad

എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം ഡെപ്പോസിറ്റ് ചെയ്യാനും പിന്‍വലിക്കാനും സാധിക്കുന്ന മെഷീനിലാണ് ഇയാള്‍ തട്ടിപ്പിനായി തെരഞ്ഞെടുത്തത്. പണം പിന്‍വലിക്കുമ്പോള്‍ മെഷീന്റെ ഡിസ്‌പെന്‍സര്‍ ഭാഗം കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ച് ട്രാന്‍സാക്ഷന്‍ ഫെയ്ല്‍ഡ് ആക്കി പണം അപഹരിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി.

പിന്നീട് ട്രാന്‍സാക്ഷന്‍ ഫെയില്‍ഡ് ആയതിന്റെ കോമ്പന്‍സേഷനായി 6100 രൂപ ഇയാള്‍ ബാങ്കില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. മൊത്തം 2,23,100 രൂപയാണ് ഇയാള്‍ അപഹരിച്ചെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇയാളുടെ വീഡിയോ ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് കായംകുളത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പുതിയിടം ക്ഷേത്രത്തിന് സമീപം ഗ്യാസ് സ്റ്റൗവിന്റെ സെയില്‍സ് നടത്തി വരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ സഹായിയായി ഇയാള്‍ ജോലി ചെയ്തു വന്നതായി കണ്ടെത്തി.

എന്നാല്‍, കഴിഞ്ഞ ഒക്ടോബര്‍ 10ന് ഇയാള്‍ മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മുംബൈയിലാണെന്ന് കണ്ടെത്തി. എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗജ് സിംങ്പൂര്‍ എന്ന സ്ഥലത്തു നിന്നാണ് ഇയാളെ പിടികൂടുകയായിരുന്നു.

 

Back to top button
error: