KeralaNEWS

പത്തനംതിട്ടയില്‍ റെയ്ഡ് വിവരം ചോര്‍ന്നു? പോപ്പുലര്‍ഫ്രണ്ട് നേതാവ് മുങ്ങിയതായി സംശയം; ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്ത് എന്‍.ഐ.എ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ എന്‍.ഐ.എയുടെ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിപരീതമായി ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എന്‍.ഐ.എ റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാന്‍ ഇടയാക്കിയത് എന്നാണ് സംശയം.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്. പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ റെയ്ഡ് നടക്കുമ്പോള്‍ നേതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോര്‍ന്നത് ഗൗരവമായി കണ്ട എന്‍.ഐ.എ. വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

അതീവഗൗരവ സ്വഭാവമുള്ള വിവര ചോര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സി.ആര്‍.പി.എഫിന്റെ പിന്തുണയോടു കൂടിയാണ് എന്‍.ഐ.എ. സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാല്‍, ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങള്‍ ഉണ്ടായിരുന്നില്ല. മറിച്ച് ലോക്കല്‍ പോലീസില്‍ വിവരം അറിയിച്ചു കൊണ്ട് അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ടയിലാണ് വിവര ചോര്‍ച്ച ഉണ്ടായിട്ടുള്ളത്.

ജില്ലയില്‍ മൂന്നിടങ്ങളില്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോള്‍ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കള്‍ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേര്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ രാവിലെ എന്‍.ഐ.എ സംഘം വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.

മൂന്ന് ഇടങ്ങളിലാണ് പത്തനംതിട്ട ജില്ലയില്‍ പരിശോധന ഉണ്ടാകുന്നത്. പത്തനംതിട്ട നഗരസഭാ പ്രദേശത്ത് പി.എഫ്.ഐയുടെ സോണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്‍ റാഷിദിന്റെ വീട്ടിലും സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. നിസാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വീട്ടില്‍ നിന്ന് പോയിരുന്നുവെന്നാണ് ബന്ധുക്കള്‍ എന്‍.ഐ.എയോട് വ്യക്തമാക്കിയത്. കോഴിക്കോട് കേന്ദ്രമാക്കി പുതിയ ജോലിയില്‍ പ്രവേശിച്ചുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

അബ്ദുള്‍ റാഷിദിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എന്‍.ഐ.എ. സംഘം എത്തുമ്പോള്‍ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂര്‍ സ്വദേശിയും പി.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നയാളുമായ സജീവിന്റെ വീട്ടില്‍ റെയ്ഡിനെത്തുമ്പോള്‍ ഇയാളും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തില്‍ വിവരം ചോര്‍ന്നു എന്ന സംശയം ബലപ്പെടാനുള്ള കാരണം.

അതേസമയം, സംസ്ഥാനത്ത് മറ്റിടങ്ങളില്‍ റെയ്ഡിന് എന്‍.ഐ.എ. സംഘം എത്തിയ സമയത്ത് പ്രധാനപ്പെട്ട നേതാക്കള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Back to top button
error: