KeralaNEWS

അവ്യക്തമായ മരുന്നുകുറിപ്പടി, സംശയം ചോദിച്ചപ്പോള്‍ അസഭ്യം; ഡോക്ടര്‍ക്കെതിരേ അന്വേഷണം, മാറ്റിനിര്‍ത്തും

ആലപ്പുഴ: രോഗികളുടെ മരുന്നു കുറിപ്പടിയില്‍ പരിഹാസ മറുപടി എഴുതിയ ഡോക്ടര്‍ക്കെതിരേ അന്വേഷണം. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് നടപടി. ഡോക്ടറെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തും. ഒ.പിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ കുറിപ്പടിയില്‍ മരുന്നുകളുടെ വിവരങ്ങള്‍ അവ്യക്തമായി കുറിക്കുകയും സംശയം ചോദിക്കുന്ന ജീവനക്കാരെ പരിഹസിക്കുന്നവിധം കുറിപ്പുകള്‍ എഴുതുകയുമായിരുന്നു.

രോഗീപരിചരണത്തില്‍ നിന്ന് ഡോക്ടറെ വിലക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍.രാജന്‍ അറിയിച്ചു. വിഷയം വിശദമായി അന്വേഷിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സൂപ്രണ്ടിനോട് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന്റെ കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധം ജനറിക് പേരുകള്‍ എഴുതണമെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍, ഡോക്ടര്‍ ഇത് ലംഘിക്കുകയായിരുന്നു.

Signature-ad

കുറിപ്പടിയിലെ മരുന്ന് ഏതെന്ന് കൃത്യമായി വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതോടെ വനിതാ ജീവനക്കാരി ഡോക്ടറെ സമീപിച്ചു. മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം ‘ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്’ എന്ന് കൂടി ഡോക്ടര്‍ എഴുതി നല്‍കുകയായിരുന്നു. മറ്റൊരു കുറിപ്പടിയിലെ മരുന്ന് മനസിലാക്കാനാകാതെ ഡോക്ടറെ സമീപിച്ച സ്റ്റാഫ് നേഴ്സിനോ ഫാര്‍മസിസ്റ്റിനോ മലയാളത്തില്‍ മരുന്നിന്റെ പേര് എഴുതി നല്‍കി. ‘ഡെറിഫിലിന്‍’ എന്ന് മലയാളത്തില്‍ രണ്ടാമത് കുറിച്ചത് പരിഹാസ രൂപേണയാണെന്നാണ് ആക്ഷേപം. സംഭവത്തില്‍ ജീവനക്കാര്‍ സൂപ്രണ്ടിനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തി ഡി.എം.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Back to top button
error: