LocalNEWS

കേവലം 4000 രൂപയ്ക്ക് ഉഴിച്ചിൽ…! ഇന്റർനെറ്റിൽ നിന്ന് എടുത്ത സ്ത്രീയുടെ ചിത്രവും അയൽക്കാരിയുടെ നമ്പരും ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പരസ്യം നൽകി. അയൽക്കാരി യുവതിക്കു പാര വച്ച 19കാരൻ അകത്തായി

   ഉഴിച്ചില്‍ വാഗ്ദാനം നൽകി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതില്‍ ആകൃഷ്ടരായവര്‍ക്ക് അയൽക്കാരിയായ യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. മലപ്പുറം ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ചിത്രം ഉപയോഗിച്ചാണ് മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേത് എന്ന മട്ടിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്.

പത്തു ദിവസം കൊണ്ടുതന്നെ 150ലധികം പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് അയൽകാരിയായ യുവതിയുടെ നമ്പര്‍ നല്‍കി. ഫോണിലേക്ക് വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

Signature-ad

ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും സന്നദ്ധരായി വന്നു. കുറച്ച്‌ സ്ത്രീകളും അക്കൗണ്ടിലെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ല എന്ന് പൊലീസ് പറഞ്ഞു. കാളികാവ് സബ് ഇന്‍സ്പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റോണ്‍ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയില്‍ ഐ.ടി നിയമപ്രകാരമാണ് കേസ്.

Back to top button
error: