KeralaNEWS

ക്രിസ്മസിന് കുടി കുറഞ്ഞു; ഇക്കുറി വിറ്റത് 89.5 കോടിയുടെ മദ്യം, ഒന്നാമത് ബെവ്കോയുടെ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് 

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ക്രിസ്തുമസിന് കുടി കുറഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച ദിവസങ്ങളില്‍ കേരളത്തിലെ മദ്യവരുമാനത്തില്‍ കുറവുണ്ടായെന്നാണ് കണക്ക്. ക്രിസ്മസ് തലേന്ന് 89.52 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷമിത് 92.02 കോടിയായിരുന്നു. ക്രിസ്മസ് ദിനത്തില്‍ 52.46 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്‌ലെറ്റുകള്‍ വഴിവിറ്റത്.

കൂടുതല്‍ മദ്യവില്‍പ്പന കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവര്‍ഹൗസ് ഓട്ട്‌ലെറ്റാണ്. മൂന്നാമത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ 53 കോടി രൂപയുടെ വില്‍പ്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നടന്നത്. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ദിവസവും റെക്കോര്‍ഡ് മദ്യവില്‍പ്പനയായിരുന്നു.  അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടിയ ഫുട്ബോൾ ഫൈനൽ ദിനത്തിൽ 50 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) വഴി വില്‌പന നടത്തിയത്. അതേസമയം, വില്‍പ്പന നികുതിയടക്കം വര്‍ധിപ്പിച്ചതിന് ശേഷമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുവഴിയുള്ള മദ്യവില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Signature-ad

ഞായറാഴ്‌ചകളിൽ ശരാശരി 30 കോടി രൂപയുടെ മദ്യവില്‌പനയാണ് നടക്കാറുള്ളത്. എന്നാൽ ഫൈനൽ നടന്ന ഞായറാഴ്‌ച 20 കോടിയുടെ അധിക വില്‌പനയാണ് നടന്നത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്‌കോയുടെ വരുമാനം. അന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. തിരൂർ ബെവ്‌കോ ഔട്ട്‌ലെറ്റിൽ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനത്തുള്ള വയനാട് വൈത്തിരി ഔട്ട്‌ലെറ്റിൽ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവും വില്‌പന നടത്തി.

Back to top button
error: