ട്രംപ് തൊടുന്നതെല്ലാം അബദ്ധങ്ങളിലേക്ക്…. യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് തന്ത്രപരമായ പരാജയമായി മാറുന്നു’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അമേരിക്ക ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ കപ്പൽ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലാണ്. അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്നും ഇറാൻ നാവികസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ യുഎസ്എസ് എബ്രഹാം ലിങ്കൺ തങ്ങളുടെ മിസൈൽ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഉടൻ ആക്രമിക്കുമെന്ന് ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്റാം ഇറാനി വ്യക്തമാക്കിയിരുന്നു. കപ്പൽ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഏത് നിമിഷവും തകർക്കാൻ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു. അമേരിക്കയുടെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയമായി മാറിയിരിക്കുകയാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഖാരി പരിഹസിച്ചു.
അതേസമയം ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തത്. അമേരിക്ക തങ്ങളുടെ ഇന്ധന കേന്ദ്രങ്ങൾ തകർത്താൽ പകരമായി മേഖലയിലുടനീളമുള്ള ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെതന്നെ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ട്രംപ് താനെടുത്ത തന്റെ കടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്ന് റിപ്പോർട്ടുകൾ പറയുന്നു.


