Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld

‘എണ്ണവില 200 ഡോളറില്‍ എത്തുന്നത് കാത്തിരുന്നു കാണൂ’; ലോകത്തിനു വെല്ലുവിളിയായി ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണപ്പലുകള്‍ക്കു നേരെ ആക്രമണം; ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന് 1000 മീറ്റര്‍ മാറി നില്‍ക്കണമെന്ന് മുന്നറിയിപ്പ്; ലക്ഷ്യം ലോക സമ്പദ്‌രംഗത്തിന്റെ തകര്‍ച്ച?

ടെഹ്‌റാന്‍: യുദ്ധത്തെത്തുടര്‍ന്നു നിശ്ചലമായ പശ്ചിമേഷ്യയില്‍ ഇറാന്‍ സൈന്യം വ്യാപാര കപ്പലുകള്‍ക്കു നേരെയും മിസൈല്‍ തൊടുത്തതിനു പിന്നാലെ എണ്ണവില ബാരലിന് 200 ഡോളറിലേക്കു കുതിക്കുമെന്നു മുന്നറിയിപ്പ്. 200 ഡോളര്‍ നല്‍കാന്‍ ലോകം തയാറെടുക്കണമെന്ന് ഇറാനും പറഞ്ഞു. ഏറ്റവും തീവ്രമായ ആക്രമണങ്ങള്‍ നടത്തിയെന്ന് പെന്റഗണും ഇസ്രയേലും പറയുമ്പോഴും ഇറാന്‍ പശ്ചിമേഷ്യയിലേക്കുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

എന്നാല്‍, വാരാന്ത്യം കുതിച്ചുയര്‍ന്ന എണ്ണവിലയില്‍ കുറവുണ്ടാവുകയും ഓഹരി വിപണികള്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം രണ്ടാഴ്ച മുമ്പ് ഇസ്രായേലിനൊപ്പം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്ന് ഒരു വഴി കണ്ടെത്തുമെന്നാണു നിക്ഷേപകരുടെ കണക്കുകൂട്ടല്‍. സൈനിക നീക്കം ഉടന്‍ അവസാനിക്കുമെന്ന് ഈ ആഴ്ച വിപണികള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കാന്‍ ശ്രമിച്ച ട്രംപ്, ഇറാനില്‍ ലക്ഷ്യമിടാന്‍ ‘പ്രായോഗികമായി ഒന്നും ബാക്കിയില്ല’ എന്നാണു പറഞ്ഞത്.

Signature-ad

 

1970-കള്‍ക്ക് ശേഷം ഏറ്റവും മോശം

ഏഴുപതുകള്‍ക്കുശേഷം, അതായത് ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ലോകത്തുണ്ടാകുന്ന ഏറ്റവും കനത്ത ഊര്‍ജ പ്രതിസന്ധിയാണിപ്പോള്‍ ലോകം നേരിടുന്നത്. ഇപ്പോഴും കപ്പലുകള്‍ക്ക് ഹോര്‍മുസ് ഇടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാമെന്നതിന്റെ സൂചനകളൊന്നുമില്ല. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ഇറാനിയന്‍ തീരത്തെ ഇടുങ്ങിയ പാതയില്‍ തടയപ്പെട്ടിരിക്കുകയാണ്.

പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി, വില നിയന്ത്രിക്കാന്‍ ആഗോള ശേഖരത്തില്‍ നിന്ന് 400 ദശലക്ഷം ബാരലുകള്‍ പുറത്തിറക്കാന്‍ ശിപാര്‍ശ ചെയ്തു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപെടലാണിത്. വാഷിംഗ്ടണ്‍ നീക്കത്തെ ഉടന്‍ പിന്തുണച്ചെങ്കിലും രാജ്യങ്ങള്‍ക്ക് പുറത്തേക്ക് ഇറക്കാന്‍ കഴിയുന്ന നിരക്ക് ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള വിതരണത്തിന്റെ ചെറു ഭാഗം മാത്രമേ വരൂ.

‘എണ്ണവില ബാരലിന് 200 ഡോളര്‍ ആകാന്‍ തയാറെടുക്കുക. കാരണം എണ്ണവില പ്രാദേശിക സുരക്ഷയെ ആശ്രയിച്ചിരിക്കുന്നു, അത് നിങ്ങള്‍ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്’- എന്നാണു അമേരിക്കയെ അഭിസംബോധന ചെയ്ത് ഇറാന്റെ സൈനിക കമാന്‍ഡ് വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി പറഞ്ഞത്. തിങ്കളാഴ്ച ബാരലിന് 120 ഡോളറിനടുത്തെത്തിയ എണ്ണവില അതിനുശേഷം 90 ഡോളറില്‍ എത്തിയിട്ടുണ്ട്.

സാമ്പത്തിക ആഘാതം

ഗള്‍ഫില്‍ വന്‍ സാമ്പത്തിക സാമ്പത്തിക ആഘാതം ഏല്‍പ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വ്യക്തമാക്കി. അമേരിക്കയുമായോ ഇസ്രായേലുമായോ ഇടപാട് നടത്തുന്ന ബാങ്കുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് സോള്‍ഫാഖാരി പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളമുള്ള ആളുകള്‍ ബാങ്കുകളില്‍ നിന്ന് 1000 മീറ്റര്‍ അകലെ നില്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

തങ്ങളുടെ ഉത്തരവുകള്‍ ലംഘിച്ച ഗള്‍ഫിലെ രണ്ട് കപ്പലുകള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞു. തായ് പതാകയുള്ള ഒരു ബള്‍ക്ക് കാരിയറിന് തീപിടിച്ചു. മൂന്ന് പേരെ കാണാതായി. ഇവര്‍ എന്‍ജിന്‍ റൂമിനുള്ളില്‍ കുടുങ്ങിയെന്നാണു കരുതുന്നത്. ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ ഉള്‍പ്പെട്ട രണ്ടാമത്തെ സംഭവത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജാപ്പനീസ് പതാകയുള്ള കണ്ടെയ്‌നര്‍ കപ്പലിനും മാര്‍ഷല്‍ ഐലന്‍ഡ് പതാകയുള്ള ബള്‍ക്ക് കാരിയറിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ആക്രമിക്കപ്പെട്ട വ്യാപാര കപ്പലുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു.

ഇറാന്റെ ഭരണസംവിധാനം യുദ്ധത്തെ അതിജീവിച്ചേക്കാമെന്ന് ഇസ്രായേല്‍ നേതാക്കള്‍ ഇപ്പോള്‍ സ്വകാര്യമായി സമ്മതിക്കുന്നതായി ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക നീക്കം അവസാനിപ്പിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറെടുക്കുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് മറ്റ് രണ്ട് ഇസ്രായേല്‍ ഉദ്യോഗസ്ഥരും പറഞ്ഞു.

മുജ്താബ ഖമേനിക്ക് നിസാര പരിക്ക്

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത കമാന്‍ഡര്‍മാരുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ബുധനാഴ്ച വന്‍തോതില്‍ ഇറാനികള്‍ തെരുവിലിറങ്ങി. അവര്‍ ശവപ്പെട്ടികള്‍ ഏന്തിയും കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും മകനും പിന്‍ഗാമിയുമായ മുജ്താബയുടെയും ചിത്രങ്ങളും പതാകകളും ഏന്തിയിരുന്നു.

യുദ്ധത്തിന്റെ തുടക്കത്തില്‍ അച്ഛനും അമ്മയും ഭാര്യയും മകനും കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ മുജ്താബ ഖമേനിക്ക് നിസാര പരിക്കേറ്റതായി ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പരസ്യമായി പ്രത്യക്ഷപ്പെടുകയോ നേരിട്ട് സന്ദേശം നല്‍കുകയോ ചെയ്തിട്ടില്ല.

വടക്കന്‍ ഇറാഖിലെ യുഎസ് ബേസ്, ബഹ്റൈനിലെ മിഡില്‍ ഈസ്റ്റിനായുള്ള യുഎസ് നാവിക ആസ്ഥാനം, മധ്യ ഇസ്രായേലിലെ ലക്ഷ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാന്‍ സൈന്യം ചൊവ്വാഴ്ച പറഞ്ഞു. ബഹ്റൈനില്‍ സ്‌ഫോടനങ്ങള്‍ മുഴങ്ങി, ദുബായില്‍ വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു.

ടെഹ്റാനില്‍, രാത്രികാല വ്യോമാക്രമണങ്ങളുമായി തങ്ങള്‍ ശീലിച്ചുവരികയാണെന്ന് താമസക്കാര്‍ പറഞ്ഞു. ആക്രമണങ്ങളെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയും എണ്ണ പുകയില്‍ നിന്നുള്ള കറുത്ത മഴ നഗരത്തെ മലിനമാക്കുകയും ചെയ്തു. ‘കഴിഞ്ഞ രാത്രി ബോംബാക്രമണമുണ്ടായിരുന്നു, പക്ഷേ മുമ്പത്തെപ്പോലെ ഞാന്‍ ഭയപ്പെട്ടില്ല. ജീവിതം മുന്നോട്ട് പോകുന്നു,’ 52 കാരനായ ഫര്‍ഷിദ് റോയിട്ടേഴ്‌സിനോട് ഫോണിലൂടെ പറഞ്ഞു.

‘സമയപരിധിയില്ല’ എന്ന് ഇസ്രായേല്‍

ഇറാന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ശക്തി പ്രകടിപ്പിക്കാനുള്ള കഴിവിനെ അവസാനിപ്പിക്കുകയും ആണവ പദ്ധതി നശിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ്, ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്തെ മതഭരണാധികാരികളെ താഴെയിറക്കാന്‍ അവര്‍ ഇറാനികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുകയും സൈനിക നീക്കത്തില്‍ വിജയിക്കുകയും ചെയ്യുന്നത് വരെ ഓപ്പറേഷന്‍ സമയപരിധിയില്ലാതെ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ബുധനാഴ്ച പറഞ്ഞു. യുദ്ധം നീണ്ടുനില്‍ക്കുന്തോറും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അത് വലിയ ഭീഷണിയാകും. ഇറാന്റെ ഭരണസംവിധാനം അതിജീവിച്ചുകൊണ്ട് യുദ്ധം അവസാനിക്കുകയാണെങ്കില്‍, ടെഹ്റാന്‍ തീര്‍ച്ചയായും വിജയം പ്രഖ്യാപിക്കും. തെരുവിലിറങ്ങുന്ന ആരെയും പ്രതിഷേധക്കാരനായല്ല, മറിച്ച് ശത്രുവായാണ് പരിഗണിക്കുകയെന്ന് ഇറാന്റെ പോലീസ് മേധാവി അഹ്‌മദ്റേസ റദാനും വ്യക്തമാക്കി.

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം 1,300-ലധികം ഇറാനിയന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇറാനി പറഞ്ഞു. ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന് നേരെയുള്ള ഇറാന്‍ ആക്രമണത്തില്‍ കുറഞ്ഞത് 11 പേരും ലെബനനില്‍ രണ്ട് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. ഏഴ് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 140 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാഷിംഗ്ടണ്‍ അറിയിച്ചു.

#IranWar2026, #OilPriceUpdate, #TrumpVsIran, #HormuzStrait, #GlobalRecession, #MilitaryStrike, #NewsMalayalam, #Geopolitics, #MiddleEastNews, #WorldWarUpdates, #OilBarrelPrice, #BankingAlert, #DefenseUpdates, #CrudeOil, #InternationalSecurity

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: