Breaking NewsLead NewsSports

‘ജമീമയെ യേശു സഹായിച്ചില്ല, സ്മൃതിയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ സമൂഹമാധ്യമങ്ങളിൽ വർ​ഗീയ പോസ്റ്റുകൾ!! ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – പ്രകാശ് രാജ്

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വർ​ഗീയ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രം​ഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യുപിഎല്ലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു ഏറെ വിവാദമാകുകയും ചെയ്തു.

‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, സ്മൃതി മന്ഥനയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിൻറെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – #justasking എന്ന ഹാഷ്ടാഗോടെ പ്രകാശ് രാജ് എക്സിൽ കുറിച്ചു. ഇതിനു താഴെയും ഇതു സംബന്ധിച്ച് ചർച്ച നടന്നു.

Signature-ad

അതേസമയം നേരത്തെ, ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ജയിച്ചതിനു പിന്നാലെയും ജമീമ റോഡ്രിഗസിനെതിരെ വ്യാപക സൈബറാക്രമണമുണ്ടായിരുന്നു. ലോകകപ്പ് സെമിഫൈനലിൽ മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

ഈ മാസം 5നു വഡോദരയിൽ നടന്ന ഡബ്ല്യുപിഎൽ ഫൈനലിൽ, ഡൽഹിയെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് ബെംഗളൂരു ചാംപ്യന്മാരായത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം, 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നത്. 41 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് ചേസിങ്ങിൽ നിർണായക പങ്കുവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: