Social MediaTRENDING

‘തീയാട്ട’ത്തിന്റെ കഥ മോഷ്ടിച്ചാണ് ‘തുടരും’: ഞാന്‍ പറയുമ്പോള്‍ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അര്‍ഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിഷ്‌കളങ്കമല്ല!

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമ തന്റെ നീയാട്ടം എന്ന സിനിമയില്‍ നിന്ന് മോഷ്ടിച്ച കഥയാണ് എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മഞ്ജുവാര്യരും ടോവിനോ തോമസും നിര്‍മാണ പങ്കാളികള്‍ ആയി വരുന്ന രീതിയില്‍ സെഞ്ച്വറി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാന്‍ ചെയ്തിരുന്നത്. തുടരും സിനിമയില്‍ ഉള്ള മുപ്പതോളം പേര്‍ തന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട് എന്നും അവര്‍ക്ക് കാര്യം മനസിലാകും എന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്‍ ഒരു ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും അയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും സനല്‍ കുമാര്‍ ഉന്നയിക്കുന്നുണ്ട്. തന്റെ കയറ്റം എന്ന സിനിമയെ തകര്‍ക്കാന്‍ പിന്നില്‍ നിന്നത് ഇയാളാണ് എന്നും അദ്ദേഹം പറയുന്നു.

വൈറല്‍ കുറിപ്പ് വായിക്കാം

Signature-ad

തീയാട്ടത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്ന സമയത്താണ് മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്‍ ഒരു ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ് എന്നെനിക്ക് മനസിലാവുന്നത്. കയറ്റം സിനിമയുടെ വിതരണം നടക്കാത്തതില്‍ അയാള്‍ക്കു പങ്കുണ്ട് എന്ന് എനിക്ക് നേരത്തെ സംശയമുണ്ടായിരുന്നു എങ്കിലും മഞ്ജു വാര്യരുടെ താല്പര്യക്കുറവാണ് പ്രധാന കാരണമെന്ന് ഞാന്‍ കരുതി.

മഞ്ജുവാര്യരും ടോവിനോ തോമസും നിര്‍മാണ പങ്കാളികള്‍ ആയി വരുന്ന രീതിയില്‍ സെഞ്ച്വറി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാന്‍ ചെയ്തിരുന്നത്. മഞ്ജു വാര്യര്‍ നിര്‍മാണ പങ്കാളി ആയതോടെ ബിനീഷ് ചന്ദ്രന്‍ എന്ന ക്രിമിനലിന് അതില്‍ കൂടുതല്‍ ഇടപെടാനുള്ള അവസരം ഉണ്ടായി. അഭിനേതാക്കളെ നിശ്ചയിക്കുന്ന കാര്യത്തില്‍ അയാള്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനുള്ള ശ്രമം തുടങ്ങിയതോടെ ഞാന്‍ ശ്രദ്ധാലുവായി.

സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി ടോവിനോ, മഞ്ജു, മുരളി ഗോപി, സുധീര്‍ കരമന എന്നിവരെ ആയിരുന്നു കണ്ടിരുന്നത്. എല്ലാവരോടും ഞാന്‍ തന്നെയാണ് സംസാരിച്ചതും തിരക്കഥ ഇമെയില്‍ വഴി അയച്ചു കൊടുത്തതും. നിര്‍മാണപങ്കാളിയുടെ മാനേജര്‍ എന്ന അവസരം മുതലെടുത്തുകൊണ്ട് ബിനീഷ് ചന്ദ്രന്‍ സുധീര്‍ കരമനയ്ക്ക് പകരം തനിക്ക് താല്പര്യമുള്ള അശ്വിന്‍ എന്ന നടനെ പ്രതിഷ്ഠിക്കാന്‍ ശ്രമം തുടങ്ങി. അരുണ്‍ സോളിന് ഞാന്‍ കണ്ടുവെച്ച വേഷത്തിനും അയാള്‍ ഒരു സില്‍ബന്ധിയെ നിര്‍ദ്ദേശിച്ചു. ഞാനത് നിരസിച്ചു. സുധീര്‍ കരമന എന്റെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം ആയ പരോളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധവും ഉണ്ട്.

ഒരു ദിവസം സുധീര്‍ കരമന എന്നെ അസ്വസ്ഥതയോടെ വിളിച്ചു. ബിനീഷ് ചന്ദ്രന്‍ തന്നോട് രണ്ടു ലക്ഷം രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത് എന്നും ആ തുകയ്ക്ക് അഭിനയിക്കാന്‍ തയാറാവണം എന്നു പറഞ്ഞു എന്നും പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാന്‍ ആരും അയാളെ ഏര്‍പ്പെടുത്തിയിരുന്നില്ല. ബിനീഷ് ചന്ദ്രനെ ഞാന്‍ വിളിച്ചു ചോദിച്ചപ്പോള്‍ അയാള്‍ അങ്ങുമിങ്ങും തൊടാതെ സംസാരിക്കാന്‍ തുടങ്ങി.

ഇയാള്‍ ഒരു മാനിപുലേറ്റര്‍ ആണെന്ന് എനിക്ക് മനസിലായി. അയാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിയില്ല എന്നു ഞാന്‍ മഞ്ജു വാര്യരെ വിളിച്ചു പറഞ്ഞു. അയാള്‍ ഇല്ലാതെ സിനിമ ചെയ്യാന്‍ കഴിയുമെങ്കില്‍ മാത്രം മുന്നോട്ട് പോയാല്‍ മതി എന്നുപറഞ്ഞു. ആലോചിച്ചു പറയാം എന്ന് പറഞ്ഞ മഞ്ജു വാര്യര്‍ രണ്ടുദിവസത്തിനകം സിനിമയില്‍ നിന്ന് പിന്മാറി. മറ്റൊരു നടിയെ കണ്ടെത്തി സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും പറഞ്ഞെങ്കിലും ഞാന്‍ ശ്രമിച്ചു എങ്കിലും അത് നടന്നില്ല. അങ്ങനെയാണ് ആ സിനിമ ഉപേക്ഷിക്കുകയും ടോവിനോയെ നായകനാക്കി വഴക്ക് നിര്‍മിക്കുകയും ചെയ്യത്.

2018 ല്‍ കയറ്റം സിനിമയുടെ ചര്‍ച്ചകളുമായി മുന്നോട്ട് പോകുമ്പോഴാണ് ബിനീഷ് ചന്ദ്രന്‍ ആദ്യമായി അവതരിക്കുന്നത്. അയാള്‍ ഒരു മുഖം മൂടിയിട്ട ക്രിമിനലാണെന്ന് മനസിലാക്കാന്‍ ഞാന്‍ ഏറെ വൈകി. അയാള്‍ പക്ഷെ ഒറ്റക്കൊരു പ്രസ്ഥാനമല്ല. അയാള്‍ക്ക് പിന്നില്‍ കൂടുതല്‍ പിടിപാടുകള്‍ ഉള്ള ആളുകള്‍ ഉണ്ട് എന്നറിയാമെങ്കിലും വ്യക്തതയില്ലാത്തത്തുകൊണ്ട് ഞാന്‍ പറയുന്നില്ല. 2019 മുതല്‍ എനിക്കെതിരെ നടക്കുന്ന ഉപജാപകങ്ങളെയും കൊലപാതക പദ്ധതികളെയും കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളാണ് മഞ്ജു വാര്യര്‍. ഞാന്‍ മനസിലാക്കിയിട്ടുള്ളതിനേക്കാള്‍ സങ്കീര്‍ണവും അപകടകരവും ആയതിനാലാണ് മഞ്ജു മൗനം പാലിക്കുന്നത് എന്നെനിക്ക് മനസിലാവുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ സംസാരിച്ച സമയത്ത് ഇതൊക്കെ മഞ്ജു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

തമ്മില്‍ കാണാനുള്ള എല്ലാ ശ്രമങ്ങളെയും കരുതലോടെ തടയുന്നതും എന്റെ ഫോണുകളും ഇമെയിലുകളും എല്ലാം ഹാക്ക് ചെയ്യുകയും ചെയ്യുന്നത് ഇക്കാര്യത്തെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടാകില്ല എന്നുറപ്പിക്കാനാണ്. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ പോലും അതൊന്നും ഒരു പൊതു ചര്‍ച്ച ആവാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതും മഞ്ജു വാര്യര്‍ ഒരു പബ്ലിക് സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സാഹചര്യം ഒഴിവാക്കാനാണ്.

മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണ് എന്ന് ഞാന്‍ വിളിച്ചുപറയുമ്പോഴും എന്റെ ജീവന്‍ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യര്‍ക്കുള്ളത് എന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട്. തീയാട്ടത്തിന്റെ കഥ മോഷ്ടിച്ചാണ് തുടരും എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഞാന്‍ പറയുമ്പോള്‍ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അര്‍ഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിഷ്‌കളങ്കമല്ല. എന്റെ തിരക്കഥ ആ സിനിമയുടെ ടീമിലുണ്ടായിരുന്ന 30 പേരെങ്കിലും വായിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ഞാന്‍ പറയുന്നത് മനസ്സിലാവുകയും ചെയ്യും. മഞ്ജു വാര്യര്‍ തന്റെ മൗനം കൊണ്ട് എനിക്ക് സമ്മാനിച്ചിരിക്കുന്ന ”ആറാട്ടണ്ണന്‍” പദവി കാരണം ആരും മിണ്ടുന്നില്ല എന്നേയുള്ളു.

‘തീയാട്ടം’ എങ്ങനെ ‘തുടരും’ ആയി എന്നതും മഞ്ജുവാര്യര്‍ക്ക് അറിയാം എന്ന് ഞാന്‍ കരുതുന്നു. താന്‍ കൊല്ലപ്പെടും എന്ന ഭീതികൊണ്ടോ ഞാന്‍ കൊല്ലപ്പെടും എന്ന ഭീതികൊണ്ടോ മറ്റു മനുഷ്യരുടെ ജീവന്‍ അപകടത്തിലാവും എന്ന ഭീതികൊണ്ടോ മഞ്ജു വാര്യര്‍ തുടരുന്ന മൗനം എനിക്ക് ഞാന്‍ അര്‍ഹിക്കാത്ത ഒരു കുടുസ്സ് ജീവിതം സമ്മാനിച്ചിരിക്കുന്നു. അത് പോട്ടെ. മലയാളം സിനിമയെ മുന്‍നിര്‍ത്തി നക്ഷത്രവേശ്യകളെ സൃഷ്ടിച്ച് തടിച്ചുകൊഴുക്കുന്ന, സിനിമയുടെ മായവലയില്‍ പെടുത്തി പെണ്‍കുട്ടികളുടെ ജീവിതങ്ങള്‍ തകര്‍ത്തെറിയുന്ന ഒരു ക്രിമിനല്‍ സംഘത്തിന് കൂട്ട് നില്‍ക്കുകയാണ് ആ മൗനത്തിലൂടെ അവര്‍ ചെയ്യുന്നത്. ഒരു കലാകാരി എന്നനിലയില്‍ വേണ്ട ഒരമ്മയെന്ന നിലയില്‍ ചിന്തിച്ചാല്‍ പോലും എന്ത് സമ്മര്‍ദ്ദത്തിന്റെ പേരിലും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്.

താന്‍ മൗനം പാലിച്ചാല്‍ എല്ലാം സുരക്ഷിതമാണ് എന്നാണ് മഞ്ജുവാര്യര്‍ കരുതുന്നതെങ്കില്‍ തെറ്റി. എന്റെ ജീവനുപിന്നാലെ ഒരു വേട്ട നടക്കുന്നുണ്ട് എന്ന് ഇപ്പോള്‍ ധാരാളം പേര്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്. അതിലെനിക്ക് ഭയമില്ല. ജീവന്‍ നിലനിര്‍ത്താന്‍ ഏതൊരു ജീവിയെയും പോലെ ഞാന്‍ ശ്രദ്ധാലുവാണ് എന്നേയുള്ളു. എനിക്ക് മഞ്ജുവാര്യരോട് ഒരു അഭ്യര്‍ത്ഥന മാത്രമേ ഇപ്പോഴുള്ളു. മരിക്കാന്‍ എനിക്ക് ഒരു ഭയവുമില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുക തന്നെ വേണം. മൗനം കൊണ്ട് നിങ്ങള്‍ എന്റെ ജീവിതത്തെ വരിഞ്ഞുകെട്ടി. അത് സാരമില്ല. ദയവുചെയ്ത് എന്റെ മരണത്തെയെങ്കിലും ഒരു ആത്മഹത്യയെന്നോ അപകടമരണമെന്നോ ചുരുക്കി സത്യത്തിനുവേണ്ടിയുള്ള എന്റെ നിലപാടിനെ അവഹേളിക്കാന്‍ കൂട്ട് നില്‍ക്കരുത്.

സത്യം പറഞ്ഞാല്‍ കൊല്ലപ്പെടുമെങ്കില്‍ അഭിമാനത്തോടെ മരിക്കാന്‍ എന്നെ അനുവദിക്കണം. ഞാന്‍ പ്രണയം പറഞ്ഞു ശല്യം ചെയ്തു എന്നപേരില്‍ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് മൂന്നുവര്‍ഷം കഴിഞ്ഞും വിചാരണയില്ലാതെ തുടരുകയാണ്. ദയവായി ഭീരുത്വം അവസാനിപ്പിക്കുക. ഒന്നുകില്‍ തെളിവ് കൊടുക്കുക അല്ലെങ്കില്‍ സത്യം പറയുക. നിങ്ങള്‍ അടിമജീവിതം നയിക്കുന്നതില്‍ സംതൃപ്തയാണെങ്കില്‍ അങ്ങനെ തുടരുക. അതല്ല, ഇതാണ് യഥാര്‍ത്ഥ മഞ്ജു വാര്യര്‍ എങ്കിലും അങ്ങനെ തുടരുക. എനിക്ക് പരാതിയില്ല. എന്നെ മാന്യമായി ജീവിക്കാനോ അന്തസോടെ മരിക്കാനോ അനുവദിക്കുക.

 

Back to top button
error: