CrimeNEWS

വാക്കുതര്‍ക്കം; ചായക്കടയിലേക്ക് ജീപ്പിടിച്ചു കയറ്റി, 3 കുട്ടികള്‍ക്കടക്കം 6 പേര്‍ക്ക് പരുക്ക്

എറണാകുളം: കുട്ടമ്പുഴ മാമലക്കണ്ടത്തു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീട്ടിലേക്കും വീടിനോട് ചേര്‍ന്നുള്ള ചായക്കടയിലേക്കും ജീപ്പിടിച്ചു കയറ്റിയതായി പരാതി. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന കോട്ടയ്ക്കല്‍ ഗോത്രവര്‍ഗ ഉന്നതിയിലെ വിനോദിനാണു (43) പരുക്കേറ്റത്. കൈക്കു പരുക്കേറ്റ വിനോദ് കോതമംഗലത്ത് ആശുപത്രിയില്‍ ചികിത്സ തേടി. ജീപ്പ് ഓടിച്ച മാമലക്കണ്ടം തുമ്പേപ്പറമ്പില്‍ രതീഷിന്റെ (കുഞ്ഞന്‍-43) പേരില്‍ വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടമ്പുഴ പൊലീസ് കേസെടുത്തു.

മാമലക്കണ്ടം കൊയ്നിപ്പാറ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. മാമലക്കണ്ടം ഇടപ്പറമ്പില്‍ വിജയമ്മയുടെ വീടിനോട് ചേര്‍ന്നാണു വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടന്‍ എന്നിവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത 3 കുട്ടികള്‍ക്കും പരുക്കേറ്റതായി പറയുന്നു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Signature-ad

തര്‍ക്കത്തെ തുടര്‍ന്നു ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്കു നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യം സമീപ കടയിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിക്കാനായി കയ്യില്‍ കിട്ടിയതൊക്കെ വലിച്ചെറിയുന്നതും കാണാം. സംഭവത്തില്‍ രതീഷും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണു പൊലീസിനോടു രതീഷിന്റെ വീട്ടുകാര്‍ പറഞ്ഞത്. രതീഷിനെ പൊലീസ് അന്വേഷിച്ചു വരികയാണ്.

Back to top button
error: