
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആതുര സേവനത്തിൽ കേൾവികേട്ട സ്ഥാപനമായിരുന്നു. പക്ഷേ ഇപ്പോൾ രോഗികളുടെ ജീവൻ വച്ച് പന്താടുന്ന കഥകളാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. ശ്രീചിത്രയിൽ ഇന്ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകൾ മുടങ്ങി. വേണ്ടത്ര ഉപകരണങ്ങളില്ല എന്ന കാരണത്താൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡയറക്ടർ. വിവിധ വകുപ്പ് മേധാവികളുമായി രാവിലെ ചർച്ച നടത്തും.
ശാസ്ത്രക്രിയ മാറ്റിവച്ചതിനെ തുടർന്ന് പല രോഗികളും മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പക്ഷാഘാതം ബാധിച്ചവര്‍, കാന്‍സർ രോഗികൾ, രക്തസ്രാവത്താല്‍ ഗുരുതരാവസ്ഥയിലായവര്‍ തുടങ്ങി നൂറു കണക്കിന് രോഗികളാണ് ഉപകരണ ക്ഷാമത്താല്‍ വലയുന്നത്. അമേരിക്കയില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ടെന്‍ഡറിലൂടെയാണ് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ 2023 ഡിസംബറിലാണ് അവസാനമായി ‘ശ്രീ ചിത്ര’ ടെന്‍ഡര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ച് ഉപകരണങ്ങളുടെ കരാര്‍ ഓരോ വര്‍ഷവും പുതുക്കണം എന്നാണ് നിർദ്ദേശം. അപ്പോഴാണ് ഗുരുതര വീഴ്ച. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായി എന്നു മാത്രമല്ല ബാക്കി ഇരുന്ന സ്റ്റോക്കും എടുത്തുകൊണ്ടുപോയി.

ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് നേരത്തെ തന്നെ ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. മുമ്പും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിലാണ് ഔദ്യോഗികമായ കത്ത് നൽകിയത്. എന്നിട്ടും മാനേജ്മെന്റ് അനങ്ങിയിട്ടില്ല. ഇതുവരെ കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല.
ചെറിയ തുകയ്ക്കു ചെയ്തിരുന്ന ശസ്ത്രക്രിയകൾ ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെയ്യേണ്ടി വന്ന രോഗികൾ ഏറെയാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന വിവരം അറിയിച്ചിട്ടും കരാര്‍ ഉറപ്പിക്കുന്നതില്‍ ആശുപത്രി മാനേജ്മെന്‍റിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണം.
കേന്ദ്രപദ്ധതിയായ ‘അമൃതി’ൽ ചേർന്ന് ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമവും നടത്തിയില്ല. രോഗികളുടെ ജീവൻ വച്ച് പന്താടുമ്പോഴും ഒരു വിശദീകരണത്തിനും ശ്രിചിത്ര അധികൃതർ തയ്യാറാവുന്നില്ല. ഉത്തരേന്ത്യക്കാരനായ ഡയറക്ടറും ഡോക്ടർമാരടക്കമുള്ള ജീവനക്കാരും തമ്മിലെ ഭിന്നതകളും പ്രശ്നത്തിൻ്റെ കാരണമാണ്.