CrimeNEWS

ചികിത്സയ്ക്ക് പണം ചെലവാകുന്നു; രോഗിയായ സഹോദരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി, വെറ്ററിനറി ഡോക്ടര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: വര്‍ക്കലയില്‍ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സഹോദരന്‍ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനല്‍ സെഷന്‍സ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നല്‍കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം.

2022 സെപ്റ്റംബര്‍ 24നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വര്‍ക്കല മേല്‍വെട്ടൂരിലെ വീട്ടില്‍ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തില്‍ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലില്‍ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടര്‍ന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേര്‍ന്ന ഔട്ട്ഹൗസില്‍ കെയര്‍ടേക്കറുടെ പരിചരണത്തില്‍ കഴിയുകയായിരുന്നു.

Signature-ad

ഒന്നാം സാക്ഷി കൂടിയായ കെയര്‍ടേക്കര്‍ സത്യദാസിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും പിടിച്ചുമാറ്റാന്‍ ചെന്ന തന്നെ മുറിയില്‍നിന്നു പുറത്താക്കിയെന്നും സത്യദാസ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സന്ദീപിന്റെ അമ്മയെ വിളിച്ചു കൊണ്ട് വന്നപ്പോള്‍ പ്രതി സന്ദീപിനെ കത്തി കൊണ്ട് കുത്തുന്നതു കണ്ടു എന്നുമായിരുന്നു മൊഴി. 2022 ഡിസംബര്‍ 20 നാണ് വര്‍ക്കല പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: