പാകിസ്താനില്‍ തീവ്രവാദ ക്യാമ്പുകളില്ലെന്ന് ടിവി ചര്‍ച്ചയില്‍ മന്ത്രി; തെളിവുകള്‍ നിരത്തി ലൈവായി പൊളിച്ചടുക്കി അവതാരക; വിളറി വെളുത്ത് മന്ത്രി അട്ടൗല തരാര്‍; ‘ഞങ്ങള്‍ ലോക സമധാനം ഉറപ്പാക്കു’മെന്നു പറഞ്ഞ് തടിതപ്പി

ന്യൂയോര്‍ക്ക്: പാകിസ്താനില്‍ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അട്ടൗല തരാറിന്റെ വാദങ്ങള്‍ ലൈവായി പൊളിച്ചടുക്കി ടിവി അവതാരക. ബ്രിട്ടനിലെ പ്രമുഖ ചാനലായ സ്‌കൈ ന്യൂസിന്റെ തത്സമയ ചര്‍ച്ചയ്ക്കിടെയാണു മാധ്യമപ്രവര്‍ത്തക യല്‍ദ ഹക്കീം തത്സമയം ഫാക്ട്-ചെക്ക് നടത്തി മന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചത്. വാദങ്ങള്‍ പൊളിഞ്ഞതോടെ വിളറി വെളുക്കുന്ന മന്ത്രിയുടെ മുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇന്ത്യയുടെ ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം നടത്തിയ ടിവി പ്രതികരണത്തിനിടെയാണു യല്‍ദ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയെ തള്ളിപ്പറഞ്ഞ തരാര്‍ ‘ഞാന്‍ ഒരുകാര്യം വ്യക്തമായി പറയാം, പാകിസ്താനില്‍ ഒരു തീവ്രവാദി ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ല. പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇര’ യാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് യല്‍ദ ഇതിനു മറുചോദ്യം ഉന്നയിച്ചത്- ‘പാകിസ്താന്‍ ദശാബ്ദങ്ങളോളം ഭീകരവാദികള്‍ക്കു പണവും പിന്തുണയും നല്‍കി നിഴല്‍ സൈന്യമായി നിലനിര്‍ത്തിയതെന്നു ഒരാഴ്ച മുമ്പാണ് താങ്കളുടെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. 2018ല്‍ പാകിസ്താന്‍ ഇരട്ടക്കളി കളിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണു പാകിസ്താനു സൈനിക സഹായം റദ്ദാക്കിയത്. ഇപ്പോള്‍ താങ്കള്‍ പറയുന്നത് അവിടെ ഭീകരവാദികളുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. അത് ജനറല്‍ പര്‍വേസ് മുഷാറഫും ബേനസീര്‍ ഭൂട്ടോയും ഒരിക്കല്‍ പറഞ്ഞതിനു വിരുദ്ധമാണ്. ഒരാഴ്ചമുമ്പ് താങ്കളുടെ പ്രതിരോധ മന്ത്രിയും പറഞ്ഞു’
എന്നാല്‍, ഇതിനു മറുപടി പറയാന്‍ നില്‍ക്കാതെ ഉരുണ്ടു കളിക്കുകയാണു തരാര്‍ ചെയ്തത്. ‘പാകിസ്താന്‍ ലോക സമാധാനം ഉറപ്പു നല്‍കുമെന്നാണ്’ അദ്ദേഹം പറഞ്ഞത്. യല്‍ദയുടെ ചോദ്യം കേട്ട് തരാറിന്റെ മുഖം മാറുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പാക് പ്രതിരോധ മന്ത്രി ഒരാഴ്ച മുമ്പാണു തീവ്രവാദ ക്യാമ്പുകളെക്കുറിച്ചു വിവാദമായ പ്രസ്താവന നടത്തിയത്. അമേരിക്കയും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളുടെയും കരുക്കളായി പതിറ്റാണ്ടുകളായി പാകിസ്താനു ഭീകരവാദികളെ പിന്തുണയ്‌ക്കേണ്ടി വരുന്നെന്നു തുറന്നടിക്കുകയായിരുന്നു ഖ്വാജ ആസിഫ്. യുകെ ആസ്ഥാനമായുള്ള സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ എന്നതും കൗതുകകരമാണ്.
പാക്കിസ്താന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡല്ലെന്നും യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ”ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങള്‍ യുഎസിനു വേണ്ടിയും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു.” ഖ്വാജ ആസിഫ് പറഞ്ഞു.
ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നെന്ന പേരില്‍ പാക്കിസ്താനെ കുറ്റപ്പെടുത്തുന്നതിന് യുഎസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചാലും പാക്കിസ്താനെ കുറ്റപ്പെടുത്തുന്നത് വന്‍ ശക്തികള്‍ക്ക് വളരെ സൗകര്യപ്രദമാണ്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയനെതിരെ ഞങ്ങള്‍ അവരുടെ പക്ഷത്തുനിന്നു യുദ്ധം ചെയ്തപ്പോള്‍, ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിങ്ടനില്‍ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണം. വീണ്ടും അതേ സാഹചര്യം ആവര്‍ത്തിച്ചു. ഞങ്ങളുടെ സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്‌തെന്ന് ഞാന്‍ കരുതുന്നു.’ ഖ്വാജ പറഞ്ഞു. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ യുഎസ് അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചെന്നും ആസിഫ് പറഞ്ഞു.