KeralaNEWS

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്തു, 5 മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടംചെയ്യും

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തില്‍ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രന്‍ (59), വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍ (70), വയനാട് സ്വദേശനി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടര്‍ന്നതിനിടെയാണ് 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണു നിലവില്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

Signature-ad

അതേസമയം, സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സിന്റെ അന്വേഷണം നടക്കേണ്ടതുണ്ട്. ആ അന്വേഷണത്തിനു ശേഷമേ കൃത്യമായ കാര്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലേക്ക് പോയിട്ടുണ്ട്. അവരുടെ സന്ദര്‍ശനത്തിനു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രോഗികളുടെ മരണത്തിലേക്ക് നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: