സുധാകരനെ മാറ്റണമെന്ന് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എഐസിസി അംഗങ്ങളും; നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റ്; സണ്ണി ജോസഫിനെ നിയമിക്കണമെന്നു സുധാകരന്‍; ആന്റോ ആന്റണിയും പരിഗണനയില്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസിയുടെ പ്രത്യേക സംഘം

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. ക്രൈസ്തവ സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള അത്യപ്തി പരിഗണിച്ച്, ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കണമെന്നാണ് പൊതുവികാരം.
താന്‍ മാറുകയാണെങ്കില്‍ കണ്ണൂരില്‍നിന്നു തന്നെയുള്ള സണ്ണി ജോസഫ് വരണമെന്നാണ് കെ. സുധാകരന്‍ ആഗ്രഹിക്കുന്നത്. കേരളത്തിലുള്ള എഐസിസി പ്രതിനിധികള്‍ മാറ്റം വേണമെന്ന പൊതുവികാരം അറിയിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. താഴെത്തട്ടിലെ പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ ജില്ലാതലത്തില്‍ കോര്‍ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലില്‍ പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാണു പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തമാസം ഓരോ ദിവസവും ഓരോ ജില്ല സന്ദര്‍ശിച്ചു പരാതികള്‍ കേള്‍ക്കും. ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്നിവരും ഇവര്‍ക്കൊപ്പമിരിക്കും. മേയ് ആറിന് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്കു പിന്നാലെ നേതാക്കളുടെ പര്യടനം ആരംഭിക്കും.
ഈ വര്‍ഷമവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതു മുതല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ഓരോ വാര്‍ഡിലും 21 അംഗ സമിതിക്കു കോണ്‍ഗ്രസ് രൂപം നല്‍കും. 5 വീതം വനിതകള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെട്ട സമിതി വാര്‍ഡു തലത്തില്‍ ഭവന സന്ദര്‍ശനം നടത്തും.
ഇന്നലെ കോഴിക്കോട് നടന്ന യോഗത്തില്‍ പങ്കെടുക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്കുപോയ സുധാകരന്‍ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സുധാകരന്‍ പ്രതികരണത്തിന് തയാറായില്ല.