പത്ത് ഡോളര്‍ അധികം തരാമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വന്നു, അഭിനയിച്ചിട്ടില്ല! പോള്‍ബാര്‍ബറെ കുറിച്ച് മുകേഷ്

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് കൂട്ടുക്കെട്ടുകളില്‍ ഒന്നായ മോഹന്‍ലാലും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച് 1990ല്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമായിരുന്നു അക്കരെയക്കരെയക്കരെ. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ജി.പി ഫിലിംസിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ്.
മ്യൂസിയത്തില്‍നിന്ന് മോഷണം പോയ ഒരു സ്വര്‍ണ്ണ കിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി സിഐഡികളായ ദാസനും വിജയനും അമേരിക്കയിലേക്ക് പോകുന്നതും അവിടെ വെച്ചുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമായിരുന്നു ചിത്രം പറഞ്ഞത്. മുകേഷ്, മണിയന്‍പിള്ള രാജു, സോമന്‍, പാര്‍വ്വതി, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തില്‍ അക്കരെയക്കരെയക്കരെ മുന്‍പന്തിയിലാണ്. അക്കരെയക്കരെയക്കരെ റിലീസിനുശേഷം ദാസനേയും വിജയനേയും പോലെ തന്നെ ശ്രദ്ധനേടിയ ഒരാളായിരുന്നു വില്ലന്‍ കഥാപാത്രമായ പോള്‍ബാര്‍ബര്‍. ഒരു അമേരിക്കക്കാരന്‍ തന്നെയാണ് പോള്‍ബാര്‍ബറായി അഭിനയിച്ചത്. പിന്നീട് ഒരു മലയാള സിനിമയിലും അദ്ദേഹത്തെ കണ്ടിട്ടുമില്ല.
ഇന്റര്‍നെറ്റിലും ഈ നടനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഇപ്പോഴിതാ പോള്‍ബാര്‍ബറാകാനുള്ള നടനെ പ്രിയദര്‍ശനും സംഘവും എങ്ങനെയാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ നടന്‍ മുകേഷ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അക്കരെയക്കരെയക്കരെ സിനിമയുമായി ബന്ധപ്പെട്ട പിന്നാമ്പുറ കഥകള്‍ മുകേഷ് പങ്കുവെച്ചത്.
ട്രാഫിക്ക് സിഗ്‌നലില്‍ വെച്ചാണ് പ്രിയന്‍ ആദ്യമായി അദ്ദേഹത്തെ കണ്ടതെന്നും പത്ത് ഡോളര്‍ അധികം തരാമെന്ന് പറഞ്ഞാണ് അഭിനയിക്കാമെന്ന് സമ്മതിപ്പിച്ചതെന്നും മുകേഷ് പറയുന്നു. നല്ലൊരു വില്ലന്‍ വേണമെന്ന് പ്രിയദര്‍ശന് നിര്‍ബന്ധമായിരുന്നു. സിനിമയില്‍ വില്ലന്റെ പേര് പോള്‍ബാര്‍ബര്‍ എന്നായിരുന്നു. പോള്‍ബാര്‍ബര്‍ ഗംഭീരമായിരിക്കണം… മാത്രമല്ല അമേരിക്കക്കാരന്‍ തന്നെയാകണമെന്നും പ്രിയന് നിര്‍ബന്ധമുണ്ടായിരുന്നു.
അമേരിക്കയിലെ അഭിനേതാക്കള്‍ മണിക്കൂര്‍ കണക്കാക്കിയാണ് ഡോളര്‍ നിശ്ചയിച്ച് പ്രതിഫലമായി വാങ്ങുന്നത്. പോള്‍ബാര്‍ എന്നത് വലിയ റോളുമാണ്. ഒരുപാട് ദിവസത്തെ ഷൂട്ടും ആവശ്യമുണ്ട്. നമ്മുടെ കൂടെ എപ്പോഴും അയാള്‍ സഞ്ചരിക്കുകയും വേണം. വില്ലന് വേണ്ടി മാത്രം നല്ലൊരു തുക ചിലവാക്കേണ്ടി വരും. അമേരിക്കയിലെ നാടക നടന്മാരെപ്പോലും കാസ്റ്റ് ചെയ്യാന്‍ കഴിയില്ല.
കാരണം അവരും വലിയ തുകയാണ് പ്രതിഫലമായി പറയുക. പക്ഷെ വില്ലന്റെ കാര്യത്തില്‍ പ്രിയന്‍ ഒരു തരത്തിലും കോംപ്രമൈസിന് തയ്യാറായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഒരു ഗാര്‍ഡനില്‍ ഷൂട്ട് നടക്കുകയാണ്. ഒരു വലിയ ട്രാഫിക്ക് സിഗ്‌നലിന് അരികിലായിരുന്നു ഈ ഗാര്‍ഡന്‍. അവിടെ ഒരു കാര്‍ വന്ന് നിന്നു. ഒരു ഓപ്പണ്‍ കാര്‍ ആയിരുന്നു. അതില്‍ ഒരു സായിപ്പ് നല്ല വെളുത്ത് താടിയൊക്കെ വെച്ച് ഇരിക്കുന്നു. ഒപ്പം ഒരു പെണ്‍കുട്ടിയുമുണ്ട്.
അയാളെ ശ്രദ്ധിച്ച പ്രിയന്‍ തന്റെ പോള്‍ബാര്‍ബര്‍ ഇതുപോലെയായിരിക്കണമെന്ന് ഞങ്ങളോട് പറഞ്ഞു. ശേഷം നിര്‍മാതാവ് വിജയകുമാര്‍ അയാളെ സമീപിച്ച് സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചു. അയാള്‍ ഷോക്കായി. കാരണം അദ്ദേഹം അവിടെ മറ്റ് എന്തോ ജോലി ചെയ്യുന്നയാളാണ്. തങ്ങളുടെവ വില്ലന്‍ കഥാപാത്രത്തിന് താങ്കളുടെ ഛായയാണ് ഉള്ളതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എത്ര രൂപ നല്‍കുമെന്ന് ചോദിച്ചു.
എത്ര ശമ്പളമാണോ അയാള്‍ക്ക് ജോലിയില്‍ നിന്നും ലഭിക്കുന്നത് അതിനേക്കാള്‍ പത്ത് ഡോളര്‍ കൂടുതല്‍ തരാമെന്ന് വിജയകുമാര്‍ പറഞ്ഞു. ഉടനെ അയാള്‍ കാര്‍ ഒതുക്കി ഷൂട്ടിങ് സംഘത്തോടൊപ്പം ചേര്‍ന്നു. മുമ്പൊന്നും അഭിനയിച്ചിട്ടുള്ള ആളേയല്ല അദ്ദേഹം. പക്ഷെ ഉഗ്രനായി ചെയ്തു. വലിയ വിജയമായിരുന്നു ആ കഥാപാത്രം-മുകേഷ് പറയുന്നു.