കന്നുകാലികളെ അറുക്കണമെങ്കിൽ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം, 14 വയസിൽ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ല- ബിജെപി എംഎൽഎ!! ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് കാണിക്കാനാവുമോ… സർട്ടിഫിക്കറ്റ് തയാറാക്കുമ്പോൾ റഫറൻസായി കൊടുക്കാനാ- പരിഹസിച്ച് തൃണമൂൽ എംഎൽഎ

കൊൽക്കത്ത: അറുക്കാൻ വാഹനത്തിൽ കൊണ്ടുവന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ. പശ്ചിമ ബംഗാളിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ രേഖ പത്രയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. ശനിയാഴ്ച കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുകയായിരു്നനു. ഹിംഗൽഗഞ്ച് എംഎൽഎയായ രേഖ പത്ര ഹിംഗൽഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞത്. തുടർന്ന് അവർ കന്നുകാലികളെ ഇറക്കി, അവയ്ക്ക് പുല്ലും വെള്ളവും നൽകി റോഡരികിലെ മരത്തിൽ കെട്ടിയിട്ടു.
കൂടാതെ മുഖ്യമന്ത്രി സുവേന്ദു അധികാരി അനധികൃത കന്നുകാലി വ്യാപാരികൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേഖ പത്ര പറഞ്ഞു. 14 വയസിൽ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയതായും അവർ കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസിൽ താഴെയുള്ള പശുക്കളെ അറുക്കുന്നതിന് കർശനമായ വിലക്കുണ്ട്. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ അവരെ പിടികൂടുകയും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കും,” അവർ പറഞ്ഞു.
അതേസമയം ഇതിനോട് പ്രതികരിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് എംഎൽഎയ്ക്ക് കാണിക്കാനാവുമോ എന്ന് തൃണമൂൽ പരിഹസിച്ച് ചോദിച്ചു.
“ഏതെങ്കിലും ഇരട്ട എൻജിൻ സംസ്ഥാനത്ത് നിന്ന് പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട നിയമസഭാ സാമാജികൻ ഒരിക്കലെങ്കിലും കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. അത് ബെർത്ത് സർട്ടിഫിക്കറ്റ് തയാറാക്കുമ്പോൾ ഒരു റഫറൻസിന് സഹായകമാകും. ബിജെപിക്ക് അത്തരം ഒരു ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിഞ്ഞാൽ, ആ സർട്ടിഫിക്കറ്റുകൾക്ക് ആരാണ് അനുമതി നൽകിയതെന്ന് ഞങ്ങൾ പരിശോധിക്കേണ്ടതുണ്ട്,”- തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് പറഞ്ഞു.






