
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കുഞ്ഞനുജനെയും ഉറ്റ ബന്ധുക്കളെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയ അഫാന്‍ ലഹരി ഉപയോഗിച്ചതായി വിവരം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ് പ്രതി ലഹരി ഉപയോഗിച്ച വിവരം സ്ഥീരീകരിച്ചത്. ഏതുതരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ ശാത്രീയപരിശോധന ഫലം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. പ്രതിക്കെതിരെ മറ്റ് ലഹരിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പറഞ്ഞു. ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. അതേസമയം, പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും അഫാന്‍ എന്തിനാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കൂട്ടക്കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ എന്നും ചോദ്യവും ഉയരുന്നുണ്ട്. കൊല്ലപ്പെട്ട അഞ്ചില്‍ നാല് പേരും ബന്ധുക്കളാണ്. സാമ്പത്തിക ബാദ്ധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റസമ്മത മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതി എലി വിഷം കഴിച്ചെന്ന് അറിയിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എലിവിഷം കഴിച്ച് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ പേ വാര്‍ഡില്‍ ചികിത്സയിലുള്ള പ്രതി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അഫാന്റെ മാതാവ് ഷമിയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.