KeralaNEWS

‘ജനം ചോദ്യം ചെയ്താല്‍ എങ്ങനെ കുറ്റപ്പെടുത്തും? മഫ്ടിയിലുള്ള പൊലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം’

കൊച്ചി: മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കര്‍ഡും കരുതണമെന്നു ഹൈക്കോടതി. പട്രോളിങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കില്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. മഫ്ടിയിലുള്ള പൊലീസുകാര്‍ക്കു നേരെ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെട്ടെന്ന കേസില്‍ കോട്ടയം സ്വദേശി ഷിബിന്‍ ഷിയാദിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് കോടതി നിരീക്ഷണം. മയക്കുമരുന്നു കൈവശം വച്ചെന്നു സംശയിച്ചു മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെട്ടെന്നാണ് കേസ്.

മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താല്‍ കുറ്റപ്പെടുത്താനാകില്ല. പൊലീസിന്റെയും സിബിഐയുടേയും മാത്രമല്ല ജഡ്ജിയുടെ പോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്തു പലരും തട്ടിപ്പ് നടത്തുന്നുണ്ട്. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടി.

Signature-ad

ഒക്ടോബര്‍ 24നു ലഹരി മുരുന്നു സ്‌പെഷ്യല്‍ പരിശോധനയ്ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പൊലീസുകാര്‍ യൂണിഫോമില്‍ ആയിരുന്നില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു പറയാനാകില്ലെന്നും വാദിച്ചു. തുടര്‍ന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്.

മഫ്ടി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല. മേലധികാരിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രം മഫ്ടിയില്‍ ഡ്യൂട്ടി ചെയ്യാമെന്നാണ് മാന്വലില്‍ പറയുന്നത്. ഈ കേസില്‍ എസ്പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷന്‍ ഹാജരാക്കി. ഉത്തരവില്‍ മഫ്ടി ഡ്യൂട്ടി നിര്‍ദ്ദേശിച്ചിട്ടില്ലെന്നു കോടതി കണ്ടെത്തി.

കുരുമുളക് സ്‌പ്രേ ഉപയോഗിച്ചുവെന്നാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് ഇന്വേഷണത്തില്‍ തെളിയേണ്ടതാണെന്നു വിലയിരുത്തിയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: