ഡ്രോണുകളിൽ പലതും ആകാശത്തുനിന്നുതന്നെ തകർത്തു…യുദ്ധം തുടങ്ങി മൂന്നുമാസത്തിനിടെ ഇറാൻ തകർത്തത് അമേരിക്കയുടെ ഉയർന്ന ശേഷിയും സെൻസറുകളും ക്യാമറ സംവിധാനങ്ങളുമുള്ള 24-ൽ അധികം MQ-9 റീപ്പർ ഡ്രോണുകൾ!! നഷ്ടം ഒരു ബില്യൺ യുഎസ് ഡോളറിടുത്ത്

വാഷിംഗ്ടൺ: ഫെബ്രുവരി അവസാനത്തിൽ അമേരിക്ക- ഇസ്രയേൽ സഖ്യം ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ നഷ്ടം നേരിട്ടതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ അമേരിക്കയുടെ MQ-9 റീപ്പർ വിഭാഗത്തിൽപ്പെട്ട രണ്ട് ഡസൻ ഡ്രോണുകളിലധികം തകർത്തതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഇത് യുദ്ധം തുടങ്ങുന്നതിന് മുമ്പ് പെന്റഗണിന് ഉണ്ടായിരുന്ന റീപ്പർ ഡ്രോൺ ശേഖരത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. അതുപോലെ നഷ്ടമായ ഡ്രോണുകളുടെ ആകെ മൂല്യം ഏകദേശം ഒരു ബില്യൺ യുഎസ് ഡോളറിനടുത്ത് വരും. ഡ്രോണുകളിൽ പലതും പറക്കുന്നതിനിടെ ഇറാന്റെ വ്യോമ പ്രതിരോധ ആക്രമണത്തിൽ തകർക്കപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലത് മിസൈൽ ആക്രമണങ്ങളിൽ ഭൂമിയിൽ നശിച്ചതായും മറ്റു ചിലത് അപകടങ്ങളിൽ നഷ്ടമായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിവരങ്ങൾ വിഷയവുമായി അടുത്ത ബന്ധമുള്ള ഒരാളുടെ മൊഴി അടിസ്ഥാനമാക്കിയാണെന്ന് ബ്ലൂംബർഗ് വ്യക്തമാക്കുന്നു.
ഏകദേശം 3 മില്യൺ ഡോളർ വിലവരുന്ന MQ-9 റീപ്പർ ഡ്രോണുകൾ ഉയർന്ന ശേഷിയുള്ള സെൻസറുകളും ക്യാമറ സംവിധാനങ്ങളും ഉൾക്കൊള്ളുന്നവയാണ്. ഇപ്പോൾ യു.എസ്. സൈന്യത്തിനായി ഇവ നിർമ്മിക്കുന്നത് നിർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയ്ക്ക് യുദ്ധം തുടങ്ങി മൂന്നു മാസമാകുന്നതിനിടെ കുറഞ്ഞത് 24 റീപ്പർ ഡ്രോണുകളും ആകെ ഏകദേശം 30 ഡ്രോണുകളും നഷ്ടമായതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രഷണൽ റിസർച്ച് സർവീസ് പുറത്തിറക്കിയ റിപ്പോർട്ടും “ബില്യൺ ഡോളർ വിലമതിക്കുന്ന ഡസൻ കണക്കിന് വിമാനങ്ങളുടെ നഷ്ടം” സംഭവിച്ചതായി സ്ഥിരീകരിക്കുന്നു.
ഡ്രോണുകൾക്ക് പുറമേ, യുദ്ധത്തിനിടെ അമേരിക്കയ്ക്ക് രണ്ട് മനുഷ്യ സാന്നിധ്യമുള്ള യുദ്ധവിമാനങ്ങളും നഷ്ടമായി. F-15E Strike Eagle യുദ്ധവിമാനവും A-10 Thunderbolt II ഗ്രൗണ്ട് അറ്റാക്ക് വിമാനവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ E-3 എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ വിമാനം, KC-135 എയർ റിഫ്യൂവലിംഗ് ടാങ്കറുകൾ, മറ്റ് മൂന്ന് F-15 വിമാനങ്ങൾ, രണ്ട് MC-130J മൾട്ടി പർപ്പസ് കാർഗോ വിമാനങ്ങൾ എന്നിവയും നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫെബ്രുവരി 28-ന് അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനിൽ സംയുക്താക്രമണം നടത്തുകയും രാജ്യത്തിന്റെ രാഷ്ട്രീയ-സൈനിക നേതാക്കളെ ലക്ഷ്യമിടുകയും ചെയ്തതോടെയാണ് സംഘർഷം ശക്തമായത്. ഇതിന് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും ആക്രമണം വ്യാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ അമേരിക്കയും ഇറാനും ഒരു സങ്കീർണ്ണമായ യുദ്ധവിരാമത്തിലാണ് തുടരുന്നത്. എന്നാൽ അന്തിമ കരാറിലേക്കെത്താൻ ഇരുരാജ്യങ്ങളും പരോക്ഷമായി ശക്തമായ ചർച്ചകൾ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദേശങ്ങളും കരാർ കരടുകളും കൈമാറിക്കൊണ്ടുള്ള ചർച്ചകൾ തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.






