CrimeNEWS

പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നതിന് അടിച്ചു പല്ലു പൊട്ടിച്ച് പൊലീസ്; എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല

ഇടുക്കി: കൂട്ടാറില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് മര്‍ദിച്ച കേസില്‍ പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല. കമ്പംമെട്ട് സിഐ ഷമീര്‍ഖാനെതിരെയാണ് പരാതി. നടപടി വൈകുന്നതില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മര്‍ദനമേറ്റ മുരളീധരന്‍. കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

പുതുവത്സരദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് പൊലീസിന്റെ ക്രൂരമര്‍ദനമേറ്റത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു. മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോടു പറഞ്ഞിരുന്നില്ല. പിന്നീട് വീഡിയോ പ്രചരിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു മകള്‍ അശ്വതി പറഞ്ഞു.

Signature-ad

എസ്പി ഓഫീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു മൊഴിയെടുത്തിരുന്നു. പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ആശുപത്രി ചെലവു വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. പത്തനംതിട്ടയില്‍ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ പിറ്റേ ദിവസമാണ് കൂട്ടാറിലെ വാര്‍ത്തയും പുറത്തുവന്നത്.

Back to top button
error: