KeralaNEWS

കോട്ടൂളിയുടെ കൂട്ട് ബിജെപി നേതാക്കള്‍; ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കമന്റ്

കോഴിക്കോട്: പിഎസ്സി കോഴയിടപാടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് പ്രാദേശിക ബിജെപി നേതാക്കള്‍ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പ്രമോദ് കോട്ടൂളി ആദ്യം ചെക്കായും പിന്നീട് അത് തിരികെ നല്‍കി പണം കൈപ്പറ്റിയെന്നും പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളെല്ലാം പൂര്‍ണമായി ബോദ്ധ്യപ്പെട്ടതുകാെണ്ടാണ് പ്രമോദിനെ പുറത്താക്കാനുള്ള നീക്കം പാര്‍ട്ടി സ്വീകരിച്ചതെന്നാണ് അറിയുന്നത്.

കോഴവിവാദത്തില്‍ ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയത്. കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പ്രമോദിനെതിരെ നടപടി വേണമെന്ന നിലപാടിലായിരുന്നു. തുടര്‍ന്നായിരുന്നു പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. എന്നാല്‍ പിഎസ്സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ ഇല്ലെന്നും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറയുന്നത്.

Signature-ad

പ്രമോദിനെ പുറത്താക്കിയ നടപടി അണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. പ്രമോദിന്റെ സ്വാധീന മേഖലകളില്‍ പാര്‍ട്ടി അണികളെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമം പാര്‍ട്ടി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോപണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രമോദിന്റെ തീരുമാനം. അതിനിടെ ജില്ലാകമ്മിറ്റി അംഗം പ്രേംകുമാറിനെതിരെ പ്രമോദ് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളാണ് ചതിയിലെ യഥാര്‍ത്ഥ നായകനെന്നായിരുന്നു ജില്ലാ കമ്മിറ്റി അംഗത്തിന്റെ പോസ്റ്റിന് താഴെയുള്ള പ്രമോദിന്റെ കമന്റ്.

ഇന്നലെയാണ് കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ പുറത്താക്കിയത്. പ്രമോദിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണന്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുത്തു. ആരോപണം അന്വേഷിച്ച ജില്ലാ സെക്രട്ടേറിയറ്റിന്റെ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രമോദിനെതിരായിരുന്നു. പ്രമോദ് ആരോപണം നിഷേധിച്ചിരുന്നു.

കോഴിക്കോട്ടെ പ്രമുഖയായ ഡോക്ടര്‍ക്ക് പിഎസ്സി അംഗത്വമോ ആയുഷ് വകുപ്പില്‍ ഉന്നത സ്ഥാനമോ വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്തെന്നാണ് ആരോപണം.

അതിനിടെ, പ്രമോദ്, അമ്മയ്‌ക്കൊപ്പം ഡോക്ടറുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തി. ഡോക്ടറുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.കോഴ വാങ്ങിയിട്ടില്ല. നുണപരിശോധനയ്ക്കും തയ്യാര്‍. തെറ്റുകാരനല്ലെന്ന് അമ്മയെ ബോദ്ധ്യപ്പെടുത്തണം. 22 ലക്ഷം വാങ്ങിയെങ്കില്‍ തെളിവ് തരണം. എല്ലാ ഏജന്‍സികള്‍ക്കും പരാതി നല്‍കും. ഇന്നും സമരം തുടരും എന്നുമാണ് പ്രമോദ് പറയുന്നത്.

 

 

Back to top button
error: