IndiaNEWS

77 വര്‍ഷത്തെ ഇടവേള; ഇന്ത്യ- ബംഗ്ലദേശ് ട്രെയിന്‍ സര്‍വീസ് വീണ്ടും

കൊല്‍ക്കത്ത: ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ശക്തമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസ്. ബംഗ്ലദേശിലെ രാജ്ഷാഹിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലാണു ട്രെയിന്‍ വരുന്നത്. 77 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു രാജ്ഷാഹി കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം.

ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊല്‍ക്കത്ത-ധാക്ക ‘മൈത്രീ എക്സ്പ്രസ്’, കൊല്‍ക്കത്ത-ഖുല്‍ന ‘ബന്ധന്‍ എക്സ്പ്രസ്’, ന്യൂ ജല്‍പായ്ഗുഡി-ധാക്ക ‘മിതാലി എക്സ്പ്രസ്’ എന്നിവയാണു മുന്‍ഗാമികള്‍. രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതു വടക്കന്‍ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിന്‍ വഴിയൊരുക്കുമെന്നാണു ബംഗ്ലാദേശിലുള്ളവര്‍ കരുതുന്നത്.

Signature-ad

1947ല്‍ ഇന്ത്യാ വിഭജനത്തിനു മുന്‍പു രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസുണ്ടായിരുന്നു. രാജ്ഷാഹിയില്‍നിന്ന് നൂറുകണക്കിന് രോഗികളാണു ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നത്. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര ചെയ്യുന്ന വ്യാപാരികള്‍ക്കും ട്രെയിന്‍ ഉപകാരപ്പെടും.

 

Back to top button
error: