പാക്ക് പ്രവചന സിംഹം വീണ്ടുമിറങ്ങിയിട്ടുണ്ട്, പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- മുൻ ക്രിക്കറ്റ് താരം

ലഹോർ: ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും ഇന്ത്യ സെമി ഫൈനൽ കളിക്കാൻ പോകുന്നില്ലെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമി ഫൈനലിലേക്ക് കടക്കില്ലെന്ന് ആമിർ നേരത്തേ തന്നെ പ്രവചിച്ചിരുന്നു. പിന്നാലെ പാക്ക് താരത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നെങ്കിലും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും, ഇന്ത്യ സെമി കളിക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രതികരണം. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ വെസ്റ്റിൻഡീസിനെ നേരിടാനിരിക്കെയാണ് ആമിറിന്റെ പ്രവചനം പുറത്തുവന്നത്.
അതേസമയം ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇതുവരെ സെമി ഫൈനൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽനിന്ന് സെമിയിലെത്തിയ ഇംഗ്ലണ്ട്, വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയെയോ, വെസ്റ്റിൻഡീസിനെയോ നേരിടും. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക, കൊൽക്കത്തയിലോ കൊളംബോയിലോ നടക്കുന്ന പോരാട്ടത്തിൽ ന്യൂസീലൻഡിനെയോ പാക്കിസ്ഥാനെയോ നേരിടും.
സൂപ്പർ എട്ട് ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും ഇന്ത്യയേക്കാൾ മികച്ച രീതിയിൽ കളിക്കുന്നതിനാൽ, അവരാകും സെമി ഉറപ്പിക്കുകയെന്നാണ് ആമിറിന്റെ പ്രവചനം. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 76 റൺസ് തോൽവി വഴങ്ങിയതോടെ ആമിറിന്റെ പ്രവചനങ്ങൾക്കു വലിയ സ്വീകാര്യത ലഭിച്ചത്. പിന്നാലെ ഒരു പാക്ക് മാധ്യമം ചർച്ചയ്ക്കിടെ ആമിറിനെ ‘ജോത്സ്യൻ’ എന്നാണു വിളിച്ചത്. അതേസമയം ചെന്നൈയിൽ സിംബാബ്‍വെയ്ക്കെതിരെ 72 റൺസ് വിജയം ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലെത്തും






