ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർത്ത് ഇസ്രയേൽ- യുഎസ് ആക്രമണം, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്കിയാൻ സുരക്ഷിതൻ, ആകാശ ദൃശ്യങ്ങൾ പുറത്ത്

ടെൽഅവീവ്: ശനിയാഴ്ച ടെഹ്റാനിൽ നടന്ന ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും മറ്റു പ്രമുഖ നേതാക്കളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സമയം ഖമനേയി ടെഹ്റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു. ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജീവനോടെയുണ്ടെന്ന് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് തൊട്ടു പിന്നാലെ ടെലഗ്രാം പോസ്റ്റിലാണ് ഐആർഎൻഎ ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാവിലെ ഇറാനും ഇസ്രയേലും പരസ്പരം മിസൈലുകൾ വർഷിച്ചു. ഇതിന് പിന്നാലെ ഇസ്രയേൽ, യുഎസിന്റെ സഹായത്തോടെ ഇറാനെതിരെ ആക്രമണം നടത്തുകയായിരുന്നു.
മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു, മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. ഈ വ്യോമതാവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.






