KeralaNEWS

കോഴിക്കോട്ട് 13 കാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്; രോഗം ബാധിച്ചത് മൂന്നാറില്‍നിന്ന്

കോഴിക്കോട്: ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സ്‌കൂളില്‍നിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം. അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങള്‍ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. ദക്ഷിണയ്ക്കു പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്കു മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്.

Signature-ad

കഴിഞ്ഞമാസം മലപ്പുറം സ്വദേശിയായ കുട്ടിയും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചിരുന്നു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി – ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വ (5) ആണു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Back to top button
error: