CrimeNEWS

പ്രണയപ്പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ക്കയറി കൊന്ന കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. മാനന്തേരി കളത്തില്‍ ഹൗസില്‍ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു.

2022 ഒക്ടോബര്‍ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്.

Signature-ad

സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടില്‍ പോയതിനാല്‍ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടില്‍. സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടു കട്ടിലില്‍ ഇരുന്ന വിഷ്ണുപ്രിയയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുര്‍ച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്.

മരിച്ചശേഷവും ദേഹത്ത് 10 മുറിവുകള്‍ ഉണ്ടാക്കിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. സംഭവദിവസം താനുമായി സംസാരിക്കുന്നതിനിടയില്‍ ശ്യാംജിത് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയെന്നും ഫോണ്‍ പെട്ടെന്ന് കട്ടായെന്നും യുവതിയുടെ സുഹൃത്തായ മലപ്പുറം സ്വദേശി പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. തുടര്‍ന്നു വൈകിട്ടുതന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.

 

Back to top button
error: