IndiaNEWS

കൊവിഡ് വാക്‌സിൻ സ്വീകരിച്ച മകള്‍ മരണപ്പെട്ടു; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടിയുമായി മാതാപിതാക്കള്‍

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് കുത്തിവയ്പ്പെടുത്ത മകള്‍ മരണപ്പെട്ടതില്‍ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികള്‍ ആരംഭിച്ച്‌ മാതാപിതാക്കള്‍.

മകള്‍ കാരുണ്യയുടെ മരണത്തില്‍ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികള്‍ ആരംഭിച്ചത്. കൊവിഷീല്‍ഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ് യുവതി മരണപ്പെട്ടത്. എന്നാല്‍ കാരുണ്യയുടെ മരണകാരണം വാക്‌സിൻ ആണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് സർക്കാർ രൂപീകരിച്ച്‌ ദേശീയ കമ്മിറ്റി റിപ്പോർട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ സ്വതന്ത്ര മെഡിക്കല്‍ ബോ‌ർഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തില്‍ നഷ്ടപരിഹാരം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

യുകെയിലെ മരുന്നു നിർമ്മാണ കമ്ബനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്) ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്ബനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ എസ് ഐ ഐ ആണ് നിർമിച്ചത്.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി.രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയിരിക്കുന്നത്.

Back to top button
error: