CrimeNEWS

കൊല്ലപ്പെട്ട സഹോദരിമാരെ ജീവനോടെ തിരികെ എത്തിച്ച് പൊലീസ്; ഒപ്പം ഭര്‍ത്താക്കന്‍മാരും മക്കളും!

ലഖ്‌നൗ: മരിച്ചു എന്നു കരുതിയവര്‍ തിരികെ എത്തിയതിന്റെ ഞെട്ടിലിലും സന്തോഷത്തിലുമാണു യു.പിയിലെ ഈ കുടുംബം. ഒരു വര്‍ഷം മുന്‍പ് മരിച്ചു എന്നു കരുതിയ സീത, ഗീത എന്നീ സഹോദരിമാരാണു ഭര്‍ത്താവും മക്കളുമായി തിരികെ എത്തിയത്. സഹോദരിമാരെ ഒരാള്‍ കൊലപ്പെടുത്തി എന്ന സഹോദരന്റെ പരാതിയില്‍ തുടങ്ങിയ പോലീസ് അന്വേഷണമാണ് ഇവരെ തിരികെ എത്തിച്ചത്.

ഗൊരഖ്പുര്‍ സ്വദേശികളായ സീത(20)യും ഗീത(21)യും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഡല്‍ഹിയിലാണു താമസിച്ചിരുന്നത്. 2023 ജനുവരിയില്‍ ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തുടര്‍ന്ന് ഇവരുടെ സഹോദരന്‍ അജയ് പ്രജാപതി സഹോദരിമാരെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കി. സഹോദരിമാരെ കണ്ടുപിടിക്കാന്‍ അജയ്യും തന്നാലാകുവിധം ശ്രമങ്ങള്‍ നടത്തി.

അതിനിടെ, സഹോദരിമാരില്‍ ഒരാള്‍ക്ക് നാട്ടുകാരനായ ജയ്‌നാഥ് മയൂര്യ എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് അറിഞ്ഞു. തുടര്‍ന്ന് ജയ്‌നാഥിനെ കാണുകയും സഹോദരി എവിടെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും തമ്മിലുള്ള സംസാരം വാക്‌പോരിലേക്കു നീങ്ങിയതോടെ ജയ്‌നാഥന്‍ അജയ്യെ ഭീഷണിപ്പെടുത്തി. ‘നിന്റെ സഹോദരിമാര്‍ക്കുണ്ടായ അതേ വിധി നിന്നെയും തേടുവരും’ എന്നാണ് അയാള്‍ പറഞ്ഞത്.

ജയ്‌നാഥന്റെ വാക്കുകളില്‍നിന്നു സഹോദരിമാര്‍ കൊല്ലപ്പെട്ടെന്ന് അനുമാനിച്ച അജയ് പൊലീസ് സ്റ്റേഷനിലെത്തി അയാള്‍ക്കെതിരെ കൊലപാതക കേസ് ഫയല്‍ ചെയ്തു. എന്നാല്‍ അജയ്യുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലായിരുന്നതിനാല്‍ പൊലീസ് പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് അജയ് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം 2024 ജനുവരിയില്‍ ഗൊരഖ്പുരിലെ ബെല്‍ഗത് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ പ്രണയിച്ചവര്‍ക്കൊപ്പം ജീവിക്കുന്നതിനായി നാടുവിട്ടതാണെന്നും കണ്ടെത്തുന്നത്. ജയ്നാഥിനെതിരെ കൊലപാത കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് അറിഞ്ഞ സഹോദരിമാര്‍ നിരപരാധിയായ ഒരാള്‍ ശിക്ഷിക്കപ്പെടരുതെന്നു കരുതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

ഹരിയാന സ്വദേശിയായ വിജേന്ദ്രര്‍ എന്നയാളെ വിവാഹം ചെയ്‌തെന്നും അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നും സീത പൊലീസിനെ അറിയിച്ചു. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ സുരേഷ് റാമിനൊപ്പമാണു ഗീത ഒളിച്ചോടിയത്. ഇവര്‍ക്കും ആറു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുണ്ട്.

Back to top button
error: