KeralaNEWS

ആദ്യമെത്തി ക്യൂ നിന്നിട്ടും പേരു വിളിച്ചില്ല; കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്സഭ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിക്കാന്‍ കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്രിക സമര്‍പ്പണത്തിന് കലക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

പത്രികാ സമര്‍പ്പണത്തിനുള്ള ക്യൂവില്‍ ആദ്യം നിന്നത് താന്‍ ആണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പത്തു മണിക്ക് കലക്ടറേറ്റ് തുറന്നപ്പോള്‍ പേരു വിളിച്ചില്ല. രഹസ്യമായി പൊലീസിനെക്കൊണ്ട് ടോക്കണ്‍ കൊടുക്കുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

Signature-ad

”തെരഞ്ഞെടുപ്പില്‍ മര്യാദകേട് കാണിക്കുകയാണോ? റിട്ടേണിങ് ഓഫീസര്‍ രാഷ്ട്രീയം കളിക്കുകയാണോ? പൊലീസും രാഷ്ട്രീയം കളിക്കുകയാണോ? ഭരിക്കുന്നവരെക്കൊണ്ടേ ആദ്യം പത്രിക കൊടുപ്പിക്കൂ എങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മതി. കലക്ടറേറ്റ് തുറന്നപ്പോള്‍ ആരാണോ ആദ്യം നിന്നത് അവര്‍ക്കാണ് ആദ്യത്തെ ടോക്കണ്‍ കൊടുക്കേണ്ടത്” ഉണ്ണിത്താന്‍ പറഞ്ഞു.

രാവിലെ ഒമ്പതു മണി മുതല്‍ നാമനിര്‍ദേശ പത്രികയുമായി കലക്ടറേറ്റില്‍ നില്‍ക്കുകയായിരുന്നു താന്‍. എന്നാല്‍, കലക്ടറേറ്റ് തുറന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധിക്ക് ആദ്യം ടോക്കണ്‍ നല്‍കിയെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. എന്നാല്‍, രാവിലെ ഏഴു മണി മുതല്‍ താന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നുവെന്ന് ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു.

Back to top button
error: