KeralaNEWS

തിരുവനന്തപുരത്ത് 200 വീടുകളില്‍ വെള്ളംകയറി, കൊല്ലത്ത് അഞ്ച് വീടുകള്‍ കടലെടുത്തു

തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളില്‍ വെള്ളംകയറി.

തീരത്തുണ്ടായിരുന്ന 500-വള്ളങ്ങള്‍ക്ക് കേടുപാടുണ്ടായി.

വള്ളങ്ങള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കുപറ്റി. വെള്ളംകയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറ്റി.

Signature-ad

ശക്തമായ തിരമാലകള്‍ അടിച്ചുകയറിയപ്പോള്‍ തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കിടയില്‍പ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പൊഴിയൂർ, കൊല്ലങ്കോട്, പൂവാർ, കരിങ്കുളം, പുതിയതുറ, അടിമലത്തുറ, പൂന്തുറ, വലിയതുറ, ശംഖുംമുഖം. കഠിനകുളം, അഞ്ചുതെങ്ങ്, പൂത്തുറ, തുമ്ബ, പെരുമാതുറ, വർക്കല എന്നിവിടങ്ങളില്‍ തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കാണ് കേടുപാടുകളുണ്ടായത്. എൻജിനുകള്‍, വലകള്‍, മറ്റുപകരണങ്ങളും ഒഴുകിപ്പോയി. കൂട്ടിയിടിച്ച വള്ളങ്ങളെ കരയിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തുമ്ബയില്‍ 100 മീറ്റർ വരെ തിരമാല അടിച്ചുകയറി.

പൂന്തുറ മടുവം സ്വദേശി കല്‍സണ്‍ പീറ്റർ(46), നടുത്തുറ സ്വദേശിയായ അലക്സാണ്ടർ എന്നിവർക്കാണ് പരിക്കേറ്റത്. മിക്ക വള്ളങ്ങളിലെയും എൻജിനുകള്‍ക്ക് കേടുപാടുകളുണ്ടായെന്നു മത്സ്യത്തൊഴിലാളിയായ ബെഞ്ചമിൻ പറഞ്ഞു. സാധാരണ ഉഷ്ണകാലത്തും കാലവർഷത്തിനു തൊട്ടുമുമ്ബും കടലേറ്റമുണ്ടാകാറുണ്ട്. ഞായറാഴ്ചയുണ്ടായ കടലേറ്റം അതിശക്തമായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ജില്ലയില്‍ ക്യാമ്ബുകള്‍ തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. പൊഴിയൂർ ഗവ. യു.പി. സ്കൂളില്‍ ക്യാമ്ബ് തുടങ്ങി. കടല്‍ക്ഷോഭം തുടരാൻ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവർ നിർദേശാനുസരണം മാറിത്താമസിക്കണം. അടിയന്തര സഹായങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമിലേക്ക് 9447677800 എന്ന നമ്ബറില്‍ വിളിക്കാം. ആഴക്കടല്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും മടങ്ങിയെത്തുന്ന യാനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

Back to top button
error: