KeralaNEWS

ആര് ജയിച്ചാലും കേന്ദ്ര മന്ത്രിയെന്ന് ബിജെപി ;അപ്പോൾ കേരളത്തിൽ നിന്നും ഇത്തവണ എത്ര മന്ത്രിമാർ ?

കേരളത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.അതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളിലാണ്.ബാക്കി നാലു സീറ്റുകൾ സഖ്യകക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്.
അവർക്ക് വലിയ അവകാശവാദങ്ങളില്ല.എന്നാൽ തങ്ങളുടെ 16 സീറ്റുകളിലെയും തിരഞ്ഞെടുപ്പ് യോഗത്തിൽ ബിജെപി നേതാക്കൾ പറയുന്നത്  ഇവിടെ ജയിക്കുന്ന ആൾ കേന്ദ്ര മന്ത്രി ആകുമെന്നാണ്.അപ്പോൾ എത്ര മന്ത്രിമാർ ഇത്തവണ കേരളത്തിന്റെ പ്രതിനിധികളായി കേന്ദ്രത്തിൽ ഉണ്ടാകും?
പറയുന്നത് ബിജെപി ആയതിനാൽ ആർക്കും സംശയമില്ല.പക്ഷെ കേരളത്തിൽ നിന്നല്ലെങ്കിലും കേന്ദ്ര മന്ത്രിമാരായ കേരളത്തിലെ നേതാക്കൾ ഇതുവരെ സംസ്ഥാനത്തിനായി  നൽകിയ സംഭാവനകൾ എന്താണ്?
ആദ്യം ഒ.രാജഗോപാലിലേക്ക് പോകാം.മധ്യപ്രദേശിൽ നിന്നും വിജയിച്ച് റയിൽവെ സഹമന്ത്രിയായ അദ്ദേഹം കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്.ശബരി റെയിൽവേയുടെ ഇന്നത്തെ സ്ഥിതി എന്താണ്..?
1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. 1996-ല്‍ ആയിരുന്നു അങ്കമാലി-എരുമേലി പാതയുടെ പ്രാഥമിക സര്‍വേ നടന്നത് 1997-ല്‍ പദ്ധതിക്ക് റെയില്‍വേ അനുമതിയും നല്‍കി. ഇന്ന് 2024 ൽ പദ്ധതിയുടെ പകുതി ചിലവ് കേരളം വഹിക്കുമെന്ന് പറഞ്ഞിട്ടും പദ്ധതി ഒരിഞ്ച് മുന്നോട്ടു നീങ്ങിയിട്ടില്ല എന്നോർക്കണം!
കേരളത്തിലെ ദേശീയ പാത വികസനം ഉമ്മൻ ചാണ്ടി സർക്കാർ ഉപേക്ഷിച്ചതായിരുന്നു.എന്നാൽ പിണറായി സർക്കാർ അത് ഏറ്റെടുത്തു നടപ്പിലാക്കി.പിണറായി സർക്കാർ അത് ഏറ്റെടുക്കുമ്പോൾ എന്തായിരുന്നു ഇവിടുത്തെ പുകിൽ.ബിജെപിയുടെ കേന്ദ്രമന്ത്രി വരെ കീഴാറ്റൂരിലെ ‘ വയൽക്കിളി ‘ സമരത്തിനെത്തി ഇത് നടക്കുകയില്ലെന്ന് പ്രഖ്യാപിച്ചില്ലേ..? ബംഗാളിലെ നന്ദിഗ്രാമിൽ നിന്നും മണ്ണ് കൊണ്ടുവന്ന് നടത്തിയ  സമരത്തിൽ സുരേഷ് ഗോപിയും മുരളീധരനും ഉൾപ്പെടെയുള്ളവർ പങ്കെടുത്തില്ലേ.. എന്തായാലും പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായി.ഇന്ത്യയിലെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം കേരളം അതിനായി കേന്ദ്രത്തിന് അടച്ചത് 25000 കോടി രൂപയായിരുന്നു.വി.മുരളീധരനും സുരേഷ്‌ ഗോപിയുമൊക്കെ കേന്ദ്ര മന്ത്രി സഭയിൽ ഉള്ളപ്പോഴായിരുന്നു ഇത്.
പ്രളയസമയത്ത് ജനങ്ങളെ സഹായിക്കാൻ കേരളം ആവശ്യപ്പെട്ട അരി തന്നതിന് കേന്ദ്രം കണക്കുപറഞ്ഞ് കാശ് വാങ്ങിയപ്പോഴും സുരേഷ്‌ ഗോപി ഉൾപ്പെടെയുള്ളവർ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.ഒരു ചെറുവിരൽ ഇവരാരെങ്കിലും ഇതിനെതിരെ അനക്കിയോ..?
പോട്ടെ അടുത്തകാലത്ത് കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ ഇവർ ഇടപെട്ടോ.?

എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം .ഇതോടെ കേരളത്തിലെ റേഷനിംഗ് സംവിധാനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.പഴയ രീതി അനുസരിച്ച്‌ സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു.സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച്‌ 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കുമാണ് ഇങ്ങനെ വിതരണം ചെയ്തിരുന്നത്.കൂടാതെ സർക്കാർ കുറഞ്ഞ നിരക്കിൽ റേഷൻ കടകൾ വഴിയും മറ്റും വിതരണം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തിൽ വാങ്ങിയായിരുന്നു.

Signature-ad

പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. അതേസമയം എഫ്സിഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികള്‍ക്ക് അരി കൈമാറുകയും വേണം.അതാണ് അവർ 29 രൂപയ്ക്ക്  ഭാരത് ബ്രാൻഡായി നാടൊട്ടുക്ക് വില്‍ക്കുന്നതും.ഈ പ്രതിസന്ധി മറികടക്കാനാണ് കേരളം കെ റൈസുമായി വന്നത് .തെലങ്കാനയിൽ നിന്ന്  കിലോഗ്രാമിന് 41 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും ഇന്ന് സംസ്ഥാനത്ത്‌ വിൽക്കുന്നത്.ഇപ്പറഞ്ഞ ബിജെപി നേതാക്കളുടെ ഇടയിൽ നിന്നും കേരളത്തിനൊരു സഹായം ഉണ്ടായില്ല!

 ഇനി പറയൂ, നമുക്ക് എത്ര കേന്ദ്രമന്ത്രിമാർ വേണം –
പ്രത്യേകിച്ചും ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ ?

Back to top button
error: