KeralaNEWS

രക്ഷിതാക്കള്‍ വോട്ട് ചെയ്യുമെന്നു വിദ്യാര്‍ഥികള്‍ ഒപ്പിട്ട് നല്‍കണം! സത്യവാങ്മൂലം വിവാദത്തില്‍

കാസര്‍ഗോട്: ജില്ലയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം വിവാദത്തില്‍. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്ന സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിടണമെന്നാണ് ഭരണകൂട നിര്‍ദ്ദേശം. ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് ചെയ്യാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നു എഴുതി വിദ്യാര്‍ഥി ഒപ്പിടണം. ഉത്തരവാദിത്വപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26നു ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണെന്നാണ് നിര്‍ദ്ദേശം.

ജില്ലയിലെ സ്വീപ്പ് കോര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുന്നത്. ഒപ്പിട്ട സത്യവാങ്മൂലം പ്രധാന അധ്യാപകന്‍ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസര്‍മാരെ ഏല്‍പ്പിക്കണമെന്നാണ് ഔദ്യോ?ഗിക നിര്‍ദ്ദേശം.

എന്നാല്‍, വോട്ട് ചെയ്യാനുള്ള അവകാശം പോലെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നു പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിച്ചും പ്രതിജ്ഞ ചെയ്യിച്ചും വോട്ട് രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വാദമുണ്ട്.

 

Back to top button
error: