CrimeNEWS

മീന്‍ കറിവച്ചില്ലെന്ന് പറഞ്ഞ് ക്രൂരമര്‍ദനം, തലയ്ക്കടിയേറ്റ വീട്ടമ്മ മരിച്ചു; മകന്‍ അറസ്റ്റില്‍

കൊല്ലം: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം തോണ്ടലില്‍ പുത്തന്‍ വീട്ടില്‍ ദ്രൗപദി(60)യാണ് മരിച്ചത്. കഴിഞ്ഞ 16-നാണ് മകന്‍ പ്രമോദ് (42) അമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദ്രൗപദി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറോടെ മരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രമോദ് മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുള്ളതായി കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവദിവസം ഉച്ചയ്ക്ക് മദ്യലഹരിയിലായിരുന്ന ഇയാള്‍ മീന്‍ വാങ്ങിവന്ന് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടശേഷം പുറത്തേക്ക് പോയി. മൂന്നുമണിയോടെ തിരികെയെത്തിയപ്പോള്‍ മീന്‍ പാചകം ചെയ്തിട്ടില്ലെന്നു കണ്ട് ദ്രൗപദിയെ മര്‍ദിക്കുകയായിരുന്നു. കമ്പിവടികൊണ്ട് തലയില്‍ അടിച്ചു. വീടിന്റെ ഭിത്തിയില്‍ ശക്തിയായി തല ഇടിപ്പിക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി. സംഭവദിവസംതന്നെ പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

Signature-ad

പ്രമോദും വിദേശത്തുള്ള സഹോദരിയുടെ മക്കളും ദ്രൗപദിക്കൊപ്പം കോട്ടയ്ക്കകത്തെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. പോലീസ് എത്തിയപ്പോള്‍ അമ്മ മറിഞ്ഞുവീണതാണെന്നാണ് പ്രമോദ് പറഞ്ഞത്. പ്രതിയെ തെളിവെടുപ്പിനായി ശനിയാഴ്ച വീട്ടില്‍ കൊണ്ടുവരാനിരിക്കെയാണ് ദ്രൗപദിയുടെ മരണം. മറ്റു മക്കള്‍: പരേതയായ പ്രീത, പിങ്കി. മരുമക്കള്‍: സുരേഷ്, സത്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Back to top button
error: