KeralaNEWS

ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ:രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സി.പി.എം. നേതാവ്  ഇ.പി. ജയരാജനും തന്റെ ഭാര്യയുമായുള്ള ബിസിനസ് പങ്കാളിത്തം കേരളത്തിലെ സി.പി.എം-ബി.ജെ.പി.ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി തിരുവനന്തപുരത്തെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി  രാജീവ് ചന്ദ്രശേഖർ.

ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് അദ്ദേഹം ചോദിച്ചു.

‘ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖരന്റെ വൈഫോ ആരെങ്കിലുമോ തമ്മില്‍ ബിസിനസ് ഡീല്‍ ഉണ്ടെങ്കില്‍ അത് ബി.ജെ.പിയും തമ്മിലുള്ള എഗ്രിമെന്റാണോ? ഈ തന്ത്രം ഇവിടെ നടക്കില്ല. തെലങ്കാനയില്‍ ചിലപ്പൊ നടക്കും. ഇവിടെ നടത്താൻ ഞാൻ സമ്മതിക്കില്ല. പ്രധാന വിഷയങ്ങളിലൂന്നി വേണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ.’ -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Signature-ad

കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ ആരോപിച്ചിരുന്നു. അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തില്‍ ബി.ജെ.പിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാലും തൃശൂരില്‍ യു.ഡി.എഫ്. വിജയിക്കും. കേരളത്തില്‍ ഒരിടത്തും ബി.ജെ.പി. രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. സി.പി.എം- ബി.ജെ.പി. എന്നതുപോലെയാണ് നിരാമയ-വൈദേകം റിസോർട്ടെന്നും ആറ്റിങ്ങലില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോർട്ട്.വൈദേകം റിസോർട്ടുമായി ഇ.പി ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. അഡൈ്വസറാണെന്ന് ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ട്. റിസോർട്ട് നടത്തിപ്പിന് അഡൈ്വസ് നല്‍കുന്നതില്‍ ജയരാജൻ എന്നാണ് എക്സ്പെർട്ടായത്?

വൈദേകത്തിന്റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോർട്ട് എന്നാണ്. രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ഇ.പി. ജയരാജനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ കൂടിയാലോചന നടത്തിയെന്ന ആരോപണം ഞങ്ങളും ഉന്നയിച്ചിട്ടില്ല. പക്ഷെ രണ്ടു പേരുടെയും സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ട്. ആ കരാറിനെ തുടർന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. സി.പി.എം- ബി.ജെ.പി എന്നുപറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ട് എന്ന പേര് മാറ്റം. ഇനിയും കൂടുതല്‍ തെളിവ് വേണമെങ്കില്‍ കേസ് കൊടുക്കട്ടെ. ബാക്കി മുഴുവൻ രേഖകളും കോടതിയിൽ ഹാജരാക്കാം’, സതീശൻ പറഞ്ഞു.

എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എം. കേന്ദ്ര കമ്മിറ്റിഅംഗവുമായ ഇ.പി. ജയരാജനുമായി ബന്ധമുള്ള സ്ഥാപനവും ബി.ജെ.പിയുടെ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെയും സ്ഥാപനവും തമ്മില്‍ കരാറുണ്ടാക്കി ഒന്നിച്ചാണ് കച്ചവടം നടത്തുന്നതെന്നാണ് ആദ്യം മുതല്‍ക്കെ ഉന്നയിച്ച ആരോപണം. ഇൻകം ടാക്സ്, ഇ.ഡി പരിശോധനകള്‍ നടന്നതിന് പിന്നാലെയാണ് ഈ കരാറുണ്ടാക്കിയത്. ഇതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നിലച്ചു. ഇ.പി. ജയരാജൻ ബുദ്ധിപൂർവമായ ഇടപെടലാണ് നടത്തിയത്. പല മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും ബി.ജെ.പിയുടെ പല സ്ഥാനാർഥികളും മികച്ചതാണെന്നുമാണ് എല്‍.ഡി.എഫ്. കണ്‍വീനർ പറഞ്ഞത്. കേന്ദ്രത്തിലെ ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്ഇത്- സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി എല്‍.ഡി.എഫ് കണ്‍വീര്‍ ഇ.പി ജയരാജന് ബിസിനസ് ബന്ധം ആരോപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്.

ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ വളപട്ടണം പോലീസാണ് കേസെടുത്തത്.

രാജീവ് ചന്ദ്രശേഖരനൊപ്പം ഇ.പി ജയരാജന്റെ ഭാര്യ ഇരിക്കുന്നതായി ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍ കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: