KeralaNEWS

പത്തനംതിട്ടയിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടായിരുന്നു; ഇനി കാര്യങ്ങളൊക്കെ തകിടം മറിയും :പി.സി ജോര്‍ജ് 

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടായിരുന്നുവെന്നും ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്നും പി.സി ജോര്‍ജ്.

കാസയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പി.സി ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവര്‍ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

Signature-ad

”സ്ഥാനാർഥിയാവുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. പത്തനംതിട്ടയില്‍ ആര് സ്ഥാനാർഥിയാവണം എന്നതിനെ കുറിച്ച്‌ ബി.ജെ.പി നേതൃത്വം ഒരു അഭിപ്രായ സർവേ നടത്തി. അതില്‍ 95 ശതമാനം പേരും എന്റെ പേരാണ് പറഞ്ഞത്. അല്ലാതെ സ്ഥാനാര്‍ത്ഥിത്വം ഞാനാവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞങ്ങള്‍ അടുത്തടുത്താണ് ഇരുന്നത്. പക്ഷെ കേരളത്തിൽ ചിലർക്ക് എന്നെ പിടിക്കുന്നില്ല’ – പി സി ജോർജ് പറഞ്ഞു.

ക്രിസ്ത്യൻ സമുദായത്തില്‍ നിന്ന് ബി.ജെ.പി യിലേക്കുള്ള ആളുകളുടെ ഒഴുക്ക് എന്‍റെ ബി.ജെ.പി പ്രവേശനത്തോടെയാണ് ഉണ്ടായത്. അത് മറ്റൊരാള്‍ക്കും കഴിയാത്തതാണ്. അനില്‍ ആന്റണിക്ക് കേരളവുമായി അധികം ബന്ധമില്ല.

‘ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം. എ.കെ. ആന്‍റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്‍റണി കോണ്‍ഗ്രസാണ്. അപ്പന്‍റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയില്‍ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാല്‍ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു.എത്രയോ ആളുകള്‍ ബി.ജെ.പിയില്‍ വന്നു. അവർക്കാർക്കും കിട്ടാത്ത അംഗീകാരവും ആദരവും എനിക്ക് കിട്ടി’- പി.സി ജോർജ് പറഞ്ഞു.

Back to top button
error: