IndiaNEWS

തമിഴ്‌നാട്ടില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്‌ക്രീനുകള്‍ പൊലീസ് പിടിച്ചെടുത്തു; തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്‌നാട് പൊലീസിന്റെ നടപടിയില്‍ ഇടപെട്ട് സുപ്രീം കോടതി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അനുമതി തേടിയാല്‍ നിയമപരമായി അനുമതി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്‌ക്രീനുകള്‍ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തമിഴ്‌നാട് പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അര്‍ച്ചനയും അന്നദാനവും ഭജനകള്‍ നടത്തുന്നതും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍, അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷേത്രങ്ങളിലെ തല്‍സമയ സംപ്രേഷണം നിരോധിച്ചിരിക്കുകയാണെന്നും ഹര്‍ജിയിലുണ്ട്. അഭിഭാഷകനായ ജി.ബാലാജി വഴിയാണ് ബിജെപി ഹര്‍ജി ഫയല്‍ ചെയ്തത്. കോടതിയുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

അതേസമയം, ഹര്‍ജിയില്‍ ആരോപിക്കുന്നതുപോലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിനോ പൂജകള്‍ക്കോ അര്‍ച്ചനകള്‍ക്കോ അന്നദാനത്തിനോ ഭജനയ്‌ക്കോ യാതൊരുവിധ നിയന്ത്രണവും വിലക്കും തമിഴ്‌നാട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Back to top button
error: