IndiaNEWS

തെലങ്കാനയില്‍ ആഡംബര ബസുകള്‍ തയാര്‍; വിജയിച്ചു വരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹോട്ടലിലേക്ക് മാറ്റും

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിച്ചു വരുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്കു മാറ്റാന്‍ ബസ്സുകള്‍ തയാറായി നില്‍ക്കുന്നു. എംഎല്‍എമാരെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്കു മാറ്റാന്‍ ആഡംബര ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ട്രാവല്‍ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസ്സുകളെല്ലാം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണു സജ്ജമായി നില്‍ക്കുന്നത്. ഇവിടെയാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് എത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും ക്യാംപ് ചെയ്യുന്നത്.

എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം പ്രവചിച്ചതിനു പിന്നാലെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഡി.കെ.ശിവകുമാര്‍, ദീപാ ദാസ് മുന്‍ഷി, ഡോ.അജോയ് കുമാര്‍, കെ.ജെ.ജോര്‍ജ്, കെ.മുരളീധരന്‍ എന്നിവരെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും കോണ്‍ഗ്രസ് തെലങ്കാനയിലേക്ക് അയച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ചു നിര്‍ത്താനാണ് പദ്ധതി.

Back to top button
error: