KeralaNEWS

പൊതുമരാമത്ത് വകുപ്പിന്റെ നവകേരള സമ്മാനം; തിരുവനന്തപുരത്ത് വനിതാ റസ്റ്റ് ഹൌസ്

തിരുവനന്തപുരം: അനന്തപുരിയില്‍ സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം നിര്‍മിക്കും. തൈക്കാട് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ മന്ദിരം നിര്‍മ്മിക്കുന്നത്. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.

സംസ്ഥാനത്തെ റസ്റ്റ്ഹൗസുകള്‍ ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസ്’ ആക്കുന്നതിന്റെ ഭാഗമായി വനിതാ റെസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ആദ്യ വനിതാ റെസ്റ്റ് ഹൗസ് തലസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന വനിതകള്‍ക്ക് ഗുണകരമായി ഈ റെസ്റ്റ് ഹൗസ് ഭാവിയില്‍ മാറും. 2025 ഇല്‍ റെസ്റ്റ് ഹൗസ് യാഥാര്‍ത്ഥ്യം ആക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.

Signature-ad

ഇതോടൊപ്പം മൂന്ന് പാലങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി. പേരാമ്പ്ര മണ്ഡലത്തിലെ പാറക്കടവ് പാലം, ചേലക്കര – വടക്കാഞ്ചേരി മണ്ഡലത്തിലെ അകമല പാലം, പെരുമ്പാവൂര്‍ മണ്ഡലത്തിലെ തായിക്കരചിറ ഇരട്ടപാലം എന്നിവയ്ക്കാണ് ഭരണാനുമതി നല്‍കിയത്. പാറക്കടവ് പാലത്തിന് 3.59 കോടി രൂപയും അകമല പാലത്തിന് 2.80 കോടി രൂപയും തായിക്കരചിറ ഇരട്ടപാലത്തിന് 2 കോടി രൂപയും ആണ് അനുവദിച്ചത്.

നവകേരളത്തിനുള്ള പൊതുമരാമത്ത് വകുപ്പിന്റെ സമ്മാനം ആണ് വനിതാ റെസ്റ്റ് ഹൗസ് നിര്‍മാണ അനുമതി എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ വനിതാ റെസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം. റെസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്ന പ്രവൃത്തി കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു.

 

Back to top button
error: