KeralaNEWS

സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന് പരാതി; സിപിഐ ജില്ലാ കൗണ്‍സില്‍ അംഗത്തെയടക്കം പ്രതിയാക്കി കേസ്

കണ്ണൂര്‍: ജില്ലയില്‍ സിപിഎം – സിപിഐ മൂപ്പിളമത്തര്‍ക്കം തെരുവിലെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന് എല്‍ഡിഎഫിന് ആശങ്ക. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ രാഷ്ട്രീയ എതിരാളികളെ പോലെ ഏറ്റുമുട്ടുന്നത് തടയാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, സിപിഐ രാജ്യസഭാ എംപി അഡ്വ. പി സന്തോഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ഇടപെടണമെന്നാണ് ഒരു വിഭാഗം സമാധാനകാംക്ഷികളായ പ്രദേശിക നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തളിപ്പറമ്പ് മണ്ഡലത്തിലാണ് പരസ്പരം ഏറ്റുമുട്ടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പില്‍ ഇരു പാര്‍ട്ടികളും വേറെ വേറെ കുടുംബ സംഗമങ്ങള്‍ നടത്തിയത് ചേരിപ്പോരിനെ ആളിക്കത്തിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ട് പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

Signature-ad

ഇരു പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന തളിപ്പറമ്പ് നഗരസഭയിലെ മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ ആക്രമിച്ചതായുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാവിലെ 11:30ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ ആക്രമിച്ചതായി പരാതിയുയര്‍ന്നത്.

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, നേതാക്കള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പികെ മുജീബ്റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടറി എം വിജേഷ്, അസി. സെക്രട്ടറി കെ ബിജു എന്നിവര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നതിനാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. യഥാര്‍ഥ വസ്തുത അന്വേഷിച്ച് സത്യസന്ധമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും മുജീബ് റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്തുവെന്ന് ആരോപിച്ചു മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ലോക്കല്‍ സെക്രട്ടറി എം രഘുനാഥും പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു.

അതിനിടെ, തന്റെ പേരില്‍ എടുത്തത് കള്ളക്കേസാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കോമത്ത് മുരളീധരന്റെ വിശദീകരണം ഇപ്രകാരമാണ്: സിപിഐ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിരുന്നു.

ഈ സമയത്ത് അവിടയെത്തിയ സിപിഎം പ്രവര്‍ത്തകന്‍ നവനീതിനോട് സിപിഐ കുടുംബസംഗമ സമയത്ത് കൂവിയതിനെപ്പറ്റി അഭിപ്രായം പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂ. കൂവലിന്റെ കാലഘട്ടമൊക്കെ കഴിഞ്ഞുപോയെന്നും ഇതൊന്നും ശരിയായ രീതിയല്ലെന്നും ഈ സമയത്ത് അവിടെയെത്തിയ ബന്ധു കൂടിയായ കോമത്ത് ബിനോയിയോട് പറഞ്ഞ് സൗഹൃദത്തില്‍ പരിയുകയാണുണ്ടായത്. വസ്തുത ഇതാണെന്ന് പോള മനോഹരന്‍ ഉള്‍പ്പെടെ പോലീസിനോട് പറയുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തില്‍ കള്ളക്കേസെടുത്താല്‍ ഇവിടെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും കോമത്ത് മുരളീധരന്‍ ചോദിച്ചു.

 

Back to top button
error: