KeralaNEWS

വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.ഓടംതോട് കാനാട്ട് വീട്ടില്‍ സജീവ് (54) ആണു മരിച്ചത്.

ഞായറാഴ്ച രാവിലെ കവളുപാറയിലുള്ള തോട്ടത്തില്‍ റബര്‍ ടാപ്പിങ്ങിനു പോയ സജീവൻ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റബര്‍ തോട്ടത്തില്‍ ചത്ത നിലയില്‍ പുലിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.

റബര്‍ ടാപ്പിങ്ങ് കഴിഞ്ഞ് സാധാരണ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരിച്ചെത്തുന്ന സജീവിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ ഫോണ്‍ ചെയ്‌തെങ്കിലും എടുക്കാഞ്ഞതിനെത്തുടര്‍ന്ന് സഹോദരൻ രാജീവും സുഹൃത്തുക്കളും വൈകിട്ട് നാലരയോടെ കവളുപാറയിലെ തോട്ടത്തിലെത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ തിണ്ണയില്‍ സജീവ് കിടക്കുന്നതായി കണ്ടത്. ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Signature-ad

ഇതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 11ന് ഓടംതോട്ടിലെ റബര്‍ തോട്ടത്തില്‍ പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ഡിഎഫ്‌ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സജീവിനെ ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍, പുലി ചത്ത സംഭവം നിങ്ങള്‍ക്കറിയാമെന്നും കുറ്റം സമ്മതിക്കാൻ സമ്മര്‍ദം ചെലുത്തിയതായും കേസില്‍ കുടുക്കുമെന്നു പറഞ്ഞതായും സജീവ് പലരോടും പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതിനു ശേഷം സജീവ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നു വീട്ടുകാരും പറഞ്ഞു.

സജീവിന്റെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍. ഭാര്യ: ജിഷ. മക്കള്‍: അനന്തു, സൂര്യ

Back to top button
error: