KeralaNEWS

മോശം പ്രകടനം; ചാണ്ടി ഉമ്മന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസില്‍ വിവാദമാകുന്നു

കോട്ടയം:‍ സ്ഥാനാർത്ഥി എന്ന നിലയിലെ ചാണ്ടി ഉമ്മന്‍റെ പ്രകടനം നേരിയ ശതമാനം വോട്ടുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം എന്ന് കോൺഗ്രസ് വിലയിരുത്തൽ.
പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് ദിവസത്തെ സ്ഥാനാർത്ഥിയുടെ പ്രതികരണങ്ങള്‍ അപക്വവും ചിലത് വിവരക്കേടുകളും ആയി മാറിയിരുന്നു.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ ചികിത്സാ വിവാദത്തോട് പ്രതികരിച്ചതും വിപരീത ഫലങ്ങളുണ്ടാക്കി.തിരക്കില്ലാതെ വെറുതെ കിടന്ന ബൂത്തുകളിലെത്തിച്ച്‌ മറ്റ് ബൂത്തുകളില്‍ ക്യൂവില്‍ നിന്ന ആളുകളെ വോട്ട് ചെയ്യിക്കാമായിരുന്നില്ലേ, വേറെ വോട്ടിംങ്ങ് മെഷീനുകള്‍ എത്തിച്ച്‌ ആളുകളെ വോട്ട് ചെയ്യിച്ച്‌ തിരക്ക് കുറയ്ക്കാമായിരുന്നില്ലേ… തുടങ്ങിയ പ്രതികരണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച്‌ പ്രാഥമിക ധാരണപോലും ഇല്ലാത്തതായിരുന്നു. അത്തരം ഒരാളെ സ്ഥാനാര്‍ഥിയാക്കിയതാണ് അവസരം പാഴാക്കിയെന്ന വിമര്‍ശനത്തിന് കാരണമായി മാറുന്നത്.

ഇതുള്‍പ്പെടെ വിവാദങ്ങള്‍ ഏറെയുണ്ടായിട്ടും ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് യുഡിഎഫിന്‍റെ ചരിത്ര വിജയത്തിനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് പറയുന്നവര്‍ ഏറെയാണ്.

പുതുപ്പള്ളിയിൽ കോണ്‍ഗ്രസിന് പരിഗണിക്കാമായിരുന്ന ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ചാണ്ടി ഉമ്മന്‍ എന്നാണ് ഇവരുടെ വിമര്‍ശനം.അച്ചു ഉമ്മനെ പുതുപ്പള്ളിയില്‍ പരിഗണിച്ചിരുന്നെങ്കില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം അറുപതിനായിരം കടക്കുമായിരുന്നെന്ന തരത്തിലുള്ള വിലയിരുത്തലുകളും കോണ്‍ഗ്രസില്‍ ശക്തമാണ്.

ഇതൊക്കെയാണെങ്കിലും സഹതാപതരംഗവും ഭരണവിരുദ്ധ തരംഗവും ശക്തമായി പ്രതിഫലിച്ചാല്‍ ഭൂരിക്ഷം 40000 ത്തോട് അടുക്കുമെന്ന വിലയിരുത്തല്‍ തന്നെയാണ് ഇപ്പോഴും യുഡിഎഫിനുള്ളത്.

Back to top button
error: