CrimeNEWS

കോഴിക്കോട് നഗരമധ്യത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പോലീസുകാര്‍ക്കുനേരെ വടിവാള്‍ വീശി

കോഴിക്കോട്: നഗരത്തില്‍ വടിവാള്‍ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂറുകളോളം മുന്‍മുനയില്‍ നിര്‍ത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരെ കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അതിസാഹസികമായി പിടികൂടി. നിരവധി മോഷണ-പിടിച്ചുപറി കേസുകളില്‍ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന്‍ തങ്ങള്‍(32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍(29), പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22), അമ്പായത്തോട് ആഷിക്ക് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ ഒരേസമയം പല സ്ഥലങ്ങളില്‍ അക്രമം നടത്തി ഭീതി സൃഷ്ടിച്ച് കവര്‍ച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ആനിഹാള്‍ റോഡിലായിരുന്നു ആദ്യ അക്രമം. ഇതുവഴി നടന്നുപോകുകയായിരുന്ന ആളുടെ മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു. തുടര്‍ന്ന് കോട്ടപറമ്പ് ഭാഗത്തെ ബാറില്‍നിന്ന് ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പണമടങ്ങിയ പേഴ്സും കത്തിവീശി അക്രമിച്ച് പിടിച്ചുപറിച്ചു.

Signature-ad

മാവൂര്‍ റോഡ് ശ്മശാനത്തിനു മുന്‍വശത്തുവെച്ച് പ്രതികള്‍ സമാനമായ രീതിയില്‍ പേഴ്സ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ വടിവാള്‍ കൊണ്ട് വെട്ടി. ഇവിടെനിന്നും കടന്നുകളഞ്ഞ സംഘം കസബ സ്റ്റേഷന്‍ പരിധിയിലുള്ള ഗോള്‍ഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടില്‍ അതിക്രമിച്ച് കടന്ന് താമസക്കാരനെ കല്ല് കൊണ്ട് തലക്ക് അടിച്ചു പണം കവര്‍ച്ച നടത്തി. ഈ സമയം സ്ഥലത്തെത്തിയ കസബ പോലീസാണ് പ്രതികളില്‍ ഒരാളായ സിറാജുദ്ദീന്‍ തങ്ങളെ സംഭവസ്ഥലത്തുനിന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.

തുടര്‍ന്ന പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനിടെ പുലര്‍ച്ചെ അന്‍ഷിദിനെ പുതിയറയില്‍വെച്ച് ഓടിച്ചിട്ടു പിടികൂടി. മറ്റുപ്രതികളായ ക്രിസ്റ്റഫറിനെയും സുറാഖത്തിനെയും അവരുടെ വീടുകളില്‍വെച്ച് സ്വര്‍ണ്ണമാലയടക്കമുള്ള മുതലുകളുമായി അറസറ്റ് ചെയ്തു. തുടരന്വേഷണത്തിലാണ് കാപ്പ വ്യവസ്ഥ ലംഘിച്ച് നഗരത്തിലെത്തിയ ആഷിക്ക് പിടിയാലയത്. സംഭവത്തില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികള്‍ നിരവധി കേസുകളില്‍ പ്രതികളാണ്. സിറാജുദ്ദീന്‍ തങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കൊലപാതക കേസിലെ പ്രതി കൂടിയാണ്.

 

 

Back to top button
error: