CrimeNEWS

നാട്ടിലെത്തിയത് മൂന്നു ദിവസം മുമ്പ്; ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് സംഭവം.

ഒരു മണിയോടു കൂടിയാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊന്നെന്ന് അറിയിച്ചത്. തുടര്‍ന്നു പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ സുലിയെ കണ്ടെത്തുകയും ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്നു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല ചെയ്തതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ഭാര്യയ്ക്ക് അയച്ചുകൊടുത്ത പണം കയ്യിലുണ്ടായിരുന്നില്ലെന്നും കടം വരുത്തിവെച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കും.

Back to top button
error: